നിറം, ജാതി, മതം, വലുപ്പം, ലിംഗഭേദം, ആടയാഭരണങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് പ്രമുഖ അഭിനേത്രി അനുമോൾ. ആളുകൾ സ്വയം കൂടുതൽ യാഥാര്‍ഥ്യവും ആത്മാർത്ഥവുമായിരിക്കട്ടെ. എല്ലാവരേയും അംഗീകരിക്കുക എന്നും സ്വന്തം ചിത്രം പങ്കുവച്ചുകൊണ്ട് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വളരെ രസകരമായി ഇടപെടുന്ന താരമാണ് അനുമോള്‍. അവിടെ ഉയര്‍ന്നുവരുന്ന പല ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്കാറുണ്ട്. സജിന്‍ ബാബു സംവിധാനം ചെയ്ത 'ബിരിയാണി' എന്ന സിനിമ വലിയ വിമര്‍ശങ്ങള്‍ക്ക് ഇടയായപ്പോള്‍ അനുമോള്‍ പങ്കുവച്ച അഭിപ്രായത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ‘എന്തിനാണ് ഇങ്ങനെ ഫ്രസ്‌ട്രേറ്റഡ് ആകുന്നത്? ഒരു കലാരൂപമാണ്. അങ്ങനെ കണ്ടുകൂടെ? എന്തിനാണ് അതില്‍ അശ്ലീലം കാണുന്നത്? ഞാന്‍ കണ്ടതാണ് ബിരിയാണി സിനിമ. എനിക്ക് അതില്‍ ഒരു സ്ത്രീയുടെ നിസഹായത മാത്രമാണ് കാണാനായത്. നമുക്ക് എന്തുകൊണ്ടാണ് ആ ഒരു തിരിച്ചറിവ് ഉണ്ടാകാത്തത് എന്ന് മനസിലാവുന്നില്ല. ഇത്തരം സിനിമകള്‍ കൂടുതല്‍ കാണിക്കുകയും ഇത്തരം കാര്യങ്ങള്‍ ഇനിയും സംസാരിക്കുകയും ചെയ്താല്‍ മാത്രമേ ആളുകള്‍ക്ക് ഈ വകതിരിവ് ഉണ്ടാവുകയുള്ളു,’ എന്നായിരുന്നു പ്രതികരണം.
കണ്ണുക്കുള്ളെ, സൂര്യൻ തുടങ്ങിയ സിനിമകളിലൂടെയാണ് അനുമോൾ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പി. ബാലചന്ദ്രന്റെ ഇവാൻ മേഘരൂപൻ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
തുടർന്ന് അകം, വെടിവഴിപാട്, ഞാൻ, ജമ്‌നാപ്യാരി, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടായ എന്ന സംസ്‍കൃത സിനിമയിലാണ് അനുമോള്‍ ഇപോള്‍ അഭിനയിക്കുന്നത്. അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി. പ്രഭയാണ്.