തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് അനര്‍ഹാരയവര്‍ക്ക് നല്‍കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് ചില ഉദ്യോഗസ്ഥര്‍ മൌനാനുവാദം നല്‍കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സർക്കാർ സഹായങ്ങൾ അർഹരായവർക്ക് കിട്ടുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ജീവനക്കാർക്കും പൊതുജനത്തിനുമിടയിൽ ഏജന്‍റുമാരുടെ ആവശ്യമില്ല.
സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ജനങ്ങൾക്ക് സൗഹാർദ സമീപനമാണ് ഉണ്ടാകേണ്ടത്. ഓഫീസിൽ എത്തുന്നവരോട് മാന്യമായി പെരുമാറണം. പലവിധ കാര്യങ്ങൾക്കായി നിവേദനം നൽകുമ്പോൾ യഥാസമയം മറുപടി നൽകണം. ഇതിനായി ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. ജീവനക്കാർ ജോലി സമയത്ത് സ്ഥലത്തുണ്ടെന്ന് ഉറപ്പാക്കാൻ പഞ്ചിങ് സംവിധാനം കർക്കശമാക്കും. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ സ്ഥലത്തുണ്ടെന്ന് മേലധികാരികൾ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയല്‍ കൈകാര്യം ചെയ്യുന്നതിലും മാറ്റം വരുത്തേണ്ടതുണ്ട്. ഫയലുകള്‍ അനാവശ്യ തടസങ്ങള്‍ പറഞ്ഞ് നീട്ടികൊണ്ട് പോകരുത്. ഇഷ്ടക്കാർക്ക് വേണ്ടി പ്രമോഷനും മറ്റും നീട്ടികൊണ്ട് പോകുന്നത് ശരിയായ കാര്യമല്ല. ചില ഓഫീസുകളിൽ ഇത് നടക്കുന്നുണ്ട്. സൗകര്യപ്രദമായ ഓഫീസുകൾ ചിലർക്കുമാത്രം അവകാശപ്പെട്ടതാണെന്ന നില മാറണം. ഫയൽ തീർപ്പാക്കുന്നതിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. ഫയൽ തീർപ്പാക്കൽ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഉദ്യോഗസ്ഥർ സുഖസൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത പൊതുജനങ്ങളിൽനിന്ന് മാറ്റണം. ജീവനക്കാർക്ക് അനുകൂലമായ നിലപാടുകൾ തുടരും. അഴിമതിയടക്കം ഇല്ലാതാക്കുകയാണ് ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.