തന്നെ വീട്ടിൽ കിടന്ന് ഉറങ്ങാൻ അനുവദിക്കില്ലെന്നും മക്കളെ ജയിലിൽ പോയി കാണേണ്ടി വരുമെന്നുമുള്ള ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ ഭീഷണി ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാധാകൃഷ്ണന്റെ ഭീഷണിക്ക് മറുപടി പറയാതിരിക്കുകയാണ് നല്ലതെന്ന് മുഖവുരയോടെയാണ് ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.
രാധാകൃഷണന്റെ ആളുകൾ ഇത്തരത്തിലുള്ള ഭീഷണികൾ വളരെ കാലം മുമ്പ് തന്നെ തനിക്ക് എതിരെ ഉയർത്തിയതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ജയിലിൽ കിടക്കലല്ല അതിനപ്പുറം ഉള്ളത്, അന്നെല്ലാം താൻ വീട്ടിൽ കിടന്ന ഉറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവും ഉണ്ടായിട്ടില്ല. നമ്മൾ ഒരോരുത്തരും മറ്റുള്ളവരുടെ വിധികർത്താക്കളാണെന്ന് കരുതുന്നത് ശരിയായ നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തിൽ ഞാനങ്ങ് തീരുമാനിക്കും അതങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കിൽ അതൊന്നും നടപ്പാകില്ലെന്ന് നാട് തെളിയിച്ചതാണ്. എന്തെല്ലാംമോഹങ്ങളാണ് ഉണ്ടായിരുന്നത്. അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മക്കളെ ജയിലിൽ പോയി കാണേണ്ടി വരുമെന്ന് പറയുന്നതിന്റെ സന്ദേശമാണ് കാണേണ്ടത്. മാധ്യമ പ്രവർത്തകരും ഇത് ഗൗരമായി കാണേണ്ടതാണ്. ഇവിടെ ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. കേസിൽ അമിത താൽപര്യത്തോടെയോ തെറ്റായോ സർക്കാർ ഇടപെട്ടെന്ന് ഇതുവരെ ആക്ഷേപം ഉയർന്നിട്ടില്ല- പിണറായി വിജയൻ വ്യക്തമാക്കി.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയിൽ തെറ്റായി താൻ ഇടപെട്ടെന്ന ആക്ഷേപം ഉയർന്നിട്ടില്ല. ഈ കേസ് അന്വേഷിക്കുകയാണെങ്കിൽ ഭരണത്തിന് നേതൃത്വം നൽകുന്നവരെ കുടുക്കും എന്നാണ് രാധാകൃഷ്ണന്റെ ഭീഷണിയുടെ അർത്ഥം. ഭീഷണി തന്റെ അടുത്ത് ചെലവാവുമോ എന്നത് മറ്റൊരു കാര്യമാണ്. പക്ഷെ ഭീഷണി പരസ്യമായി ഉയർത്തുകയാണ്. മുഖ്യമന്ത്രിക്ക് എതിരായുളള ഭീഷണിയായാണ് അത് വരുന്നത്. തെറ്റായ രീതിയിൽ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണമെന്നാണ് ഭീഷണിയുടെ അർത്ഥം. ഇത് പൊതു സമൂഹം ഉൾക്കൊള്ളേണ്ടതാണ്- പിണറായി വിജയൻ പറഞ്ഞു.
ഇത്തരത്തിലുള്ള ഭീഷണികൾ താൻ എങ്ങിനെ എടുക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. മുഖ്യമന്ത്രി എന്ന നിലയിൽ പലവിധത്തിലുള്ള സംരക്ഷണത്തിൽ ഇരിക്കുന്നയാളാണ് താൻ. ഈ സംരക്ഷണം ഇല്ലാത്ത കാലം കടന്നുവന്നയാളാണ് താൻ. എങ്ങിനെ ആയിരുന്നെന്ന് അറിയാൻ കടന്നുവന്നതിന്റെ അനുഭവം ഓർത്താൽ മതി. ഇത് മാത്രമാണ് ഭീഷണി മുഴക്കിയ ആളോട് പറയാനുള്ളുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.