ഡല്‍ഹി: ഹരിയാനയിലെ ഫത്തേഹാബാദ് പൊലീസ് സ്റ്റേഷനിലേക്ക് പശുവിനെ കൊണ്ടുവന്ന് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം. ജെജെപി എംഎല്‍എ ദേവേന്ദ്രസിംഗ് ബാബ്ലിയുടെ നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരെയും വിട്ടയക്കണെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ പശുവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതുകണ്ട 41-ാമത്തെ സാക്ഷിയാണ് പശുവെന്ന് കര്‍ഷകര്‍ പറയുന്നു. പശുവിന് പുല്ലും വെളളവും നല്‍കേണ്ടത് ഇനി പൊലീസുകാരുടെ ഉത്തരവാദിത്വമാണെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.
'നിലവിലെ സര്‍ക്കാര്‍ സ്വയം പശുവിന്റെ ആരാധകരായും പശുപ്രേമികളായുമാണ് കണക്കാക്കുന്നത്. അവര്‍ പവിത്രമായി കാണുന്ന പശുവിനെ ഒരു പ്രതീകമായാണ് ഞങ്ങള്‍ കൊണ്ടുവന്നത്. അതിന്റെ സാന്നിദ്ധ്യം സര്‍ക്കാരിന്റെ മനോഭാവത്തില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഒരാള്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബിജെപി സഖ്യകക്ഷിയായ ജെജെപിയുടെ എംഎല്‍എ ദേവേന്ദ്രസിംഗ് ബാബ്ലിയുടെ വീട് വളഞ്ഞുവെന്നാരോപിച്ച് വികാസ് സസാര്‍, രവി ആസാദ് എന്നീ കര്‍ഷകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ കര്‍ഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകനേതാക്കളും ജില്ലാ ഭരണകൂടവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയമായതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. കര്‍ഷക നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്ത്വത്തിലാണ് പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ആറ് മാസം പിന്നിട്ടു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധികളെല്ലാം തളളിയ കര്‍ഷകര്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കര്‍ഷകരെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്.