കേരളത്തിൽ ഗുണ്ടാ സംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകത്തിൽ അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരിയുടെ പങ്ക് പൊലീസ് പരിശോധിക്കും. കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിൽ രവി പൂജാരിയെ ചോദ്യം ചെയ്തപ്പോഴാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത്.കേരളത്തിലെയും മംഗലാപുരത്തെയും നിരവധി ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൂജാരി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് പൂജാരിയ കൂടുതൽ ചോദ്യം ചെയ്യും. ഇതിനായി പൂജാരിയുടെ കസ്റ്റഡി കാലാവധി വർദ്ധിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകും.
കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണെന്ന് പൂജാരി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. മൈസൂർ സ്വദേശി ഗുലാം വഴിയാണ് ക്വട്ടേഷൻ എത്തിയത്. കാസർഗോഡ് സ്വദേശി ജിയയും ക്വട്ടേഷനിൽ ഇടപെട്ടിട്ടുണ്ട്.
തുടർന്നാണ് ബ്യൂട്ടിപാർലർ ഉടമയും നടിയുമായ ലീന മരിയാ പോളിനെ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയത്. 3 തവണ ലീനയെ വിളിച്ചിരുന്നു. ജിയയും ഗുലാമും ഒളിവിലാണ്. ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൂജാരി കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. പൂജാരിയുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.
പൂജാരിയെ ബുധനാഴ്ച രാത്രിയാണ് ക്രൈംബ്രാഞ്ച് കൊച്ചിയിലെത്തിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് പൂജാരിയെ കസ്റ്റഡിയിലെടുത്തത്. എട്ട് ദിവസത്തേക്കാണ് പൂജാരിയെ കസ്റ്റഡിയിൽ വിട്ട് നല്‍കിയിരിക്കുന്നത്.
കർണാടക പൊലീസിന്റെ കസ്റ്റഡിയിലുള്ള രവിപൂജാരയെ ഫെബ്രുവരിയില്‍ പരപ്പന അഗ്രഹാര ജയിലിലെത്തി നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഓൺലൈനായി എറണാകുളം അഡീ.സിജെഎം കോടതി മുമ്പാകെ ഹാജരാക്കി. തുടർന്ന് പൂജാരിയെ റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടു. പൂജാരിയെ കേരളത്തിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.
2018 ജനുവരി 18നാണ് കൊച്ചി കടവന്ത്രയിലെ ബ്യൂട്ടിപാർലറിൽ വെടിവെപ്പ് നടന്നത്. കേസിൽ പൂജാരിയെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തുമായി 200 ലധികം കേസുകളിലെ പ്രതിയാണ് പൂജാരി. കർണാടകയിൽ പൂജാരിയുടെ പേരിലുള്ളത് 100ൽ അധികം കേസുകളാണ്. ആഫ്രിക്കയിലെ സെനഗലിൽ പിടിയിലായ പൂജാരി ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്.