നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നതോടെ കെട്ടിട നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്. ലോക്ക് ഡൗണിനുമുന്‍പ് 360 രൂപയായിരുന്ന സിമന്റ് വില ഇന്ന് ചാക്കിന് 510 രൂപയായി കൂടും. സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി.രാജീവ് ഇന്ന് സിമന്റ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് യോഗം. അടുത്തദിവസം കമ്പി വിലനിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമാണ് സിമന്റ് വില കൂടുതലായും വർധിക്കുക. ഡീസൽ വില കുത്തനെ ഉയർന്നതാണ് വില കൂട്ടാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ കൺസ്ട്രക്ഷൻ മേഖലയിൽ 90% വിറ്റഴിക്കുന്നത് തമിഴ്നാട്ടിൽ നിന്നുമുള്ള എ, ബി കാറ്റഗറി സിമന്റാണ്. ബാക്കി ആന്ധ്രയിൽ നിന്നെത്തുന്നവയും. സിമന്റ് വില നിർണയിക്കുന്ന സിമൻറ് മാനുഫാക്ച്ചേഴ്സ് അസോസിയേഷനാണ് വില വര്‍ധിപ്പിക്കുന്നത്.
നിരവധി വെല്ലുവിളികൾ നേരിടുന്ന കൺസ്ട്രക്ഷൻ മേഖലയിൽ ഗുരുതര പ്രത്യാഘാത മുണ്ടാക്കുന്നതാണ് വിലക്കയറ്റം. ഹൗസിംഗ് സെക്ടറിൽ 55 ശതമാനം മുതൽ 65 ശതമാനം വരെ സിമന്റ് ആവശ്യമാണ്. ഇ൯ഫ്രാസ്ട്രക്ച്ചർ മേഘലയിൽ സിമന്റിന്റെ ഉപയോഗം 15 മുതൽ 25 ശതമാനം വരെയാണ്. വാണിജ്യ വ്യവസായ മേഖലയിൽ ഇത് 10 മുതൽ 15 ശതമാനം വരെയാണെന്ന് കണക്ക് സൂചിപ്പിക്കുന്നത്.