തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് നാളെ തുടക്കമാകും. ഈ വര്‍ഷവും ഓണ്‍ലൈനായാണ് ക്ലാസുകള്‍ അരഭിക്കുന്നത്. കോളേജ് ക്ലാസുകളും നാളെ മുതൽ ഓൺലൈനായി തുടങ്ങും. ഒന്നു മുതൽ 12 വരെ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകളായാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ ക്ലാസുകൾ കൂടുതൽ ലളിതവും ആകർഷകവുമാക്കിയിട്ടുണ്ട്. ഫസ്റ്റ്ബെൽ 2.0 എന്ന് പേരിട്ടിരിക്കുന്ന ക്ലാസുകൾക്കു പുറമേ, ജൂലായ് മുതൽ 10,12 ക്ലാസുകളിൽ അദ്ധ്യാപകരും കുട്ടികളും നേരിൽക്കണ്ടുള്ള ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കും. ഇത് ഏതു പ്ലാറ്റ്ഫോമിലൂടെ നടത്തണമെന്നതിൽ തീരുമാനമായിട്ടില്ല.
പുതിയ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വ [നാളെ] രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂളുകൾക്ക് തങ്ങളുടെ സൗകര്യപ്രകാരം 9.30നോ 10 മണിക്കോ പ്രവേശനോത്സവം നടത്താം. പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിലേക്കും മറ്റുമുള്ള പ്രവേശനത്തിനായി ലോക്ക്ഡൗണിനു ശേഷവും രക്ഷിതാക്കൾക്ക് സ്കൂളുകളിലെത്താം. സമ്പൂർണ പോർട്ടൽ വഴി ഓൺലൈനായും പ്രവേശനം നേടാം. മതിയായ രേഖകളില്ലെന്ന കാരണത്താൽ പ്രവേശനം തടയരുതെന്ന് നിർദേശമുണ്ട്. മാർച്ചിൽ നടത്തേണ്ടിയിരുന്ന പ്ലസ് വൺ പരീക്ഷ കൊവിഡ് പശ്ചാത്തലത്തിൽ ആഗസ്റ്റ് പകുതിയോടെ നടത്താനാണ് തീരുമാനം. അതേസമയം, പ്ലസ് ടു ക്ലാസുകൾ ജൂൺ 7ന് ആരംഭിക്കും.
പ്രവേശനോത്സവത്തിനു മുമ്പായി മുഖ്യമന്ത്രിയുടെ സന്ദേശം അച്ചടിച്ച ആശംസാ കാർഡുകൾ അദ്ധ്യാപകർ നേരിട്ട് ഒന്നാംക്ലാസ് വിദ്യാർത്ഥികളുടെ വീടുകളിലെത്തിക്കണമെന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. തപാലിലോ, പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമ്പോഴോ സന്ദേശം നൽകിയാൽ മതിയാകും. ഉത്തരവിൽ അദ്ധ്യാപക സംഘടനകൾ പ്രതിഷേധിച്ച സാഹചര്യത്തിലാണിത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക