അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സി പി ഐ, സി പി ഐ എം എന്നിങ്ങനെ രണ്ടായി പിളർന്ന 1964-ന് ശേഷം സിപിഐക്ക് ആദ്യമായുണ്ടാകുന്ന വനിതാ മന്ത്രിയാണ് ജെ. ചിഞ്ചുറാണി. 1964-ലെ പിളപ്പിനു ശേഷം ഭിന്നതകളെല്ലാം മറന്ന് 1967-ൽ സി പി എമ്മുമായി ചേർന്ന് മത്സരിച്ച് ഇ എം എസ് സർക്കാരിൽ സി പി ഐ ക്കാർ മന്ത്രിമാരായി. പിന്നീട് കോൺഗ്രസ്സ് മുന്നണിയിലേക്ക് മാറി സി. അച്യുത മേനോൻ്റെ നേതൃത്വത്തിൽ ദീർഘകാലവും പി.കെ.വാസുദേവൻ നായരുടെ നേതൃത്വത്തിൽ ഹ്രസ്വകാലവും കേരളത്തിൽ സി പി ഐ - കോൺഗ്രസ് -ലീഗ് - കേരളാ കോൺഗ്രസ് മുന്നണി മന്ത്രിസഭകളുണ്ടായി.
1970 കളുടെ അവസാനത്തിൽ വീണ്ടും സി പി എം നേതൃത്വം നൽകുന്ന മുന്നണിയിലെത്തിയ സി പി ഐ, 1980-ൽ അധികാരത്തിലെത്തിയ നായനാർ മന്ത്രിസഭയിൽ പങ്കാളിയായി. തുടർന്ന് 1987, 1996, 2006, 2011, 2016 എന്നിങ്ങനെ 5 വർഷത്തിൻ്റെ ഇടവേളകളിൽ വന്ന എല്ലാ എൽ ഡി എഫ് സർക്കാരുകളിലും സി പി ഐ ക്ക് പങ്കാളിത്തം ലഭിച്ചു. എം എൻ ഗോവിന്ദൻ നായർ ,ടി വി തോമസ്, വി.വി. രാഘവൻ, എൻ.ഇ. ബലറാം, ഇ. ചന്ദ്രശേഖരൻ നായർ, കെ. ഇ. ഇസ്മയിൽ, മുല്ലക്കര രത്നാകരൻ, കെ.രാജേന്ദ്രൻ തുടങ്ങി പ്രമുഖരായ നേതാക്കൾ പല മന്ത്രിസഭകളിൽ മന്ത്രിമാരായി.
മേല്‍പ്പറഞ്ഞ മന്ത്രിസഭകളിലൊന്നും പക്ഷേ ഒരു വനിതാ മന്ത്രി സി പി ഐ ക്ക് ഉണ്ടായില്ല. 1987 -91 കാലത്തെ രണ്ടാം നായനാർ മന്ത്രിസഭയിൽ ഭാർഗ്ഗവി തങ്കപ്പൻ ഡെപ്യൂട്ടി സ്പീക്കറായതൊഴിച്ചാൽ കാര്യമായ സ്ഥാനങ്ങളൊന്നും വനിതാ നേതാക്കൾക്ക് ലഭിച്ചില്ല. ഈ പോരായ്മയെയാണ് ഇത്തവണ ചിഞ്ചുറാണിയിലൂടെ സിപിഐ മറികടക്കുന്നത്. 1990-കളുടെ തുടക്കം മുതൽ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലൂടെ പാർലമെൻ്ററി പ്രവർത്തനങ്ങളിൽ സജീവമായ നേതാവാണ് ചിഞ്ചുറാണി. ഗ്രാമപഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും മത്സരിക്കുകയും വിജയിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അനുഭവ സമ്പത്തുമായാണ് ജെ ചിഞ്ചുറാണി ആദ്യമായി നിയമസഭയിലെത്തുന്നത്.
നിയമസഭാ കന്നിപ്രവേശം തന്നെ മന്ത്രിയായിക്കൊണ്ടാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. സിപിഐയുടെ കേന്ദ്ര കൗൺസിൽ അംഗമായ ചിഞ്ചുറാണി ചടയമംഗലത്തു നിന്ന് കോൺഗ്രസ്സിലെ എം എം നാസറിനെ പതിമൂവായിരത്തിൽപരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഇത്തവണ നിയമസഭയിലെത്തുന്നത്. പാർട്ടിക്കകത്തും വൻ പോരാട്ടം നടത്തിയെത്തുന്ന ചിഞ്ചുറാണിക്ക് അർഹിക്കുന്ന അംഗീകാരമാണ് പാർട്ടിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ സി പി ഐ യിലെ ഒരു വിഭാഗം രംഗത്തു വരികയും പരസ്യമായി പ്രകടനം നടത്തുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ പ്രമുഖ നേതാവായ എ.മുസ്തഫയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ആവശ്യം. മിന്നുന്ന വിജയത്തിലൂടെ എതിരാളികൾക്ക് മറുപടി പറഞ്ഞ ജെ ചിഞ്ചുറാണി മന്ത്രിയാകുന്നതിലൂടെ സി പി ഐയിൽ ചരിത്രം സൃഷ്ടിക്കുകയാണ്.
പ്രാദേശിക സമ്മർദ്ദങ്ങളെ ചെറുത്തുകൊണ്ട്, ഒരു വനിതാ സ്ഥാനാർത്ഥിയെ വേണമെന്ന സി പി ഐ സംസ്ഥാന നേതൃത്വത്തിൻ്റെ നിർബന്ധബുദ്ധിയാണ് ചിഞ്ചുറാണി ചടയമംഗലത്തു മൽസരിക്കുന്നതിലേക്കും ഇപ്പോൾ മന്ത്രിയാകുന്നതിലേക്കും വഴി തുറന്നിരിക്കുന്നത്. സ്ത്രീ പ്രാധിനിത്യത്തെ സംബന്ധിച്ച് മുമ്പെങ്ങുമില്ലാത്ത അവബോധം പാർട്ടികൾ കാണിച്ചുതുടങ്ങിയിരിക്കുന്നുവെന്നതിൻ്റെ സൂചന കൂടിയാണിത്. ഒന്നാം പിണറായി മന്ത്രിസഭയിൽ ചിത്രത്തിൽ ആദ്യമായി രണ്ടു വനിതകൾ മന്ത്രിമാരായതും, ഇപ്പോൾ സി പി എം പ്രൊഫ. ആര്‍. ബിന്ദു, വീണാ ജോര്‍ജ്ജ് എന്നിങ്ങനെ രണ്ടു വനിതകളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതും മുസ്ലിം ലീഗ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ പതിവിന് വിപരീതമായി അഡ്വ. നൂർബിനാ റഷീദിനെ മത്സരിപ്പിച്ചതും പാർട്ടികൾ കാലത്തിൻ്റെ കണ്ണാടി നോക്കുന്നതിന് തെളിവാണ്. സി പി എമ്മിൽ നിന്ന് രണ്ടു വനിതകളും സി പി ഐ യിൽ നിന്ന് ഒരാളും മന്ത്രിമാരാകുന്നതോടെ ഏറ്റവും കൂടുതൽ വനിതാ മന്ത്രിമാർ ഉൾപ്പെട്ട സർക്കാർ എന്ന നിലയിൽ പിണറായി സർക്കാർ ഐക്യകേരളത്തിൻ്റെ ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ രണ്ടു മന്ത്രിമാരുണ്ടായിരുന്ന ഒന്നാം പിണറായി സർക്കാരിൻ്റെ റെക്കോർഡാണ് രണ്ടാം പിണറായി സർക്കാർ മറികടക്കുന്നത്