രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ 21 പേരെ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പെടെ 12 പേരാണ് സിപിഎമ്മിൽ നിന്ന് മന്ത്രിസഭയിൽ ഉണ്ടാകും. 4 മന്ത്രിസ്ഥാനവും ഡെപ്യുട്ടി സ്പീക്കർ പദവിയും സിപിഐക്ക് നൽകും. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും ഉണ്ടാകും. ജെഡിഎസ്, എൻസിപി എന്നീവർക്ക് ഓരോ മന്ത്രിസ്ഥാനം നൽകും. രണ്ട് മന്ത്രി സ്ഥാനങ്ങൾ 4 ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം നൽകും. ഒരു എംഎൽഎമാത്രമുള്ള എൽജെഡിക്ക് മന്ത്രി സ്ഥാനം നൽകില്ല.
മുന്നണിക്ക് പുറത്തുള്ള കോവൂർ കുഞ്ഞുമോനും മന്ത്രിസ്ഥാനം നൽകില്ല. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ, ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജു എന്നിവർ ആദ്യ ടേമിൽ മന്ത്രിമാരാകും. കോൺഗ്രസ് എസിലെ കടന്നപ്പള്ള രാമചന്ദ്രൻ, കേരളാ കോൺഗ്രസ് ബിയിലെ ഗണേഷ് കുമാർ എന്നിവർ രണ്ടാം ടേമിലും മന്ത്രിമാരാകും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ആന്റണി രാജു ആദ്യ ടേമിൽ മന്ത്രിയാവുന്നത്. തനിക്ക് രണ്ടാം ടേം മതിയെന്ന് ആന്റണി രാജു നേരത്തെ സിപിഎമ്മിനെ അറിയിച്ചിരുന്നു.
സിപിഎമ്മിൽ നിന്ന് പിണറായി വിജയനും, കെകെ ഷൈലജയും ഒഴികെയുള്ളവർ പുതുമുഖങ്ങളായിരിക്കും. എംവി ഗോവിന്ദൻ, വി ശിവൻകുട്ടി, കെഎൻ ബാലഗോപാൽ, സജി ചെറിയാൻ, വിഎൻ വാസവൻ, വീണ ജോർജ്ജ്, ജെ ചിത്തരഞ്ജൻ, എംബി രാജേഷ്, മുഹമ്മദ് റിയാസ്, പി രാജീവ്, കെ രാധാകൃഷ്ണൻ, നന്ദകുമാർ, എന്നിവരാണ് സിപിഎം സാധ്യതാ പട്ടികയിലുള്ളത്.
സിപിഐയിൽനിന്ന് പി രാജൻ, പ്രസാദ് എന്നിവർ മന്ത്രി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ജെ ചിഞ്ചു റാണി, സുപാൽ, ഇകെ വിജയൻ എന്നിവരാണ് സാധ്യതാപട്ടികയിലുള്ളവർ. കെ കൃഷ്ണൻ കുട്ടി ജെഡിഎസിന്റെ മന്ത്രിയാകും. എൻസിപിയിൽ മന്ത്രിസ്ഥാനം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. തോമസ് കെ തോമസും എകെ ശശീന്ദ്രനും രണ്ടര വർഷം വീതം മന്ത്രി സ്ഥാനം പങ്കിടുമെങ്കിലും ആദ്യം ആര് എന്നതിലാണ് തർക്കം.
നാളെ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗം മന്ത്രിമാരെ നിശ്ചയിക്കും. ഈ മാസം 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ.