പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും പി. എം. കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച വെന്റിലേറ്ററും ഒരുപോലെയാണെന്നാണ് രാഹുലിന്റെ വിമര്‍ശനം.
'പ്രധാനമന്ത്രിക്കും പി.എം. കെയേഴ്‌സ് വെന്റിലേറ്ററുകള്‍ക്കും തമ്മില്‍ നിരവധി സാമ്യതകള്‍ ഉണ്ട്. സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതില്‍ രണ്ടും തികഞ്ഞ പരാജയമാണ്. അവശ്യ ഘട്ടങ്ങളില്‍ രണ്ടിനേയും കണ്ടുകിട്ടാനും പാടാണ്. എന്നാല്‍ തെറ്റായ പിആര്‍ പ്രചാരണങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടാകില്ല' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പഞ്ചാബിലെ ആശുപത്രിയില്‍ പി.എം. കെയേഴ്‌സ് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നതായുളള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിറകേയാണ് രാഹുലിന്റെ വിമര്‍ശനം.
കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ മരണ സംഖ്യ മറച്ചുവയ്ക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടെ ഗംഗാ, യമുനാ നദികളിൽ മൃതദേഹം അടിയുന്നതും വലിയ വിമർശനങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കിയിരിക്കുകയാണ്.