ഇസ്രയേല്‍ - പലസ്തീന്‍: അടിവേരുകള്‍ തിരയുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണൻ

പലസ്തീൻ പ്രശ്നത്തിൻ്റെ ചരിത്രപരമായ അടിവേരുകളേയും ജൂതമതാധിഷ്ഠിതമായ സയണിസത്തിൻ്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളേയും സംബന്ധിച്ച് അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് ഹിന്ദുത്വവാദികളും അവരുടെ രാഷ്ട്രീയലക്ഷ്യം പങ്കിടുന്ന തീവ്രയുക്തിവാദികളും ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളേയും കൂട്ടക്കുരുതികളേയും ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. സെക്കുലറിസത്തിൻ്റെ പേരിൽ ഹമാസിനെ എതിർക്കുന്നതിൻ്റെ യുക്തി മനസ്സിലാക്കാം, പക്ഷെ ഇസ്രായേലിനെ ന്യായികരിക്കുന്നതിലെ സെക്കുലർ യുക്തി എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല. സയണിസ്റ്റുയുക്തിയിൽ ചിന്തിക്കുന്നവരും വംശീയ വിദ്വേഷത്തിൻ്റെ ഉന്മാദം പിടിപ്പെട്ടവരുമാണ് ഈ ഇസ്രായേൽ ന്യായീകരണക്കാരെല്ലാം. 

ചരിത്രത്തിലെ ഏറ്റവും കുറ്റകരമായ ഇസ്രായേൽ രാഷ്ട്രരൂപീകരണത്തെയും പലസ്തീനികളായ മുസ്ലിംങ്ങൾക്കും കൃസ്ത്യാനികൾക്കും നേരെ മാത്രമല്ല സയണിസത്തിന് വഴങ്ങിക്കൊടുക്കാത്ത ജൂതവിശ്വാസികൾക്കും നേരെ നടന്ന ഉന്മൂലനയുദ്ധങ്ങളെയെല്ലാം ഹമാസിൻ്റെ ഭീകരപ്രവർത്തനങ്ങൾക്കെതിരായ പ്രതിരോധമായി ന്യായീകരിക്കുകയാണവർ! 1948 മുതലുള്ള നരഹത്യകളെയും ഇസ്രായേലിന് ആയുധവും പണവും നൽകി ബ്രിട്ടനും അമേരിക്കയും അറബ് രാജ്യങ്ങൾക്കെതിരായി നടത്തിയ യുദ്ധങ്ങളെയും അത്തരക്കാർക്ക് കാണാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാകാം. അതെല്ലാം ഇസ്ലാമിക ഭീകരതക്കെതിരായ പ്രതിരോധമായിരുന്നുവെന്നാണ് ഹിന്ദുത്വവാദികളോടൊപ്പം ചേർന്നു പലരുമിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ തള്ളിവിടുന്നത്. തിയോഡർ ഹർസൻ്റെ ചരിത്രവിരുദ്ധമായ ജൂതരാഷ്ടസിദ്ധാന്തങ്ങളേയും പഴയ നിയമത്തിലെ വാഗ്ദത്ത ഭൂമിയെ സംബന്ധിച്ച കല്പിതകഥകളെയും വിശ്വാസങ്ങളെയുമെല്ലാം എടുത്തു വിളമ്പി ഇസ്രായേൽ പലസതീനികൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് വർഗീയവാദികൾ. വിശ്വാസത്തെയും ബിബ്ലിക്കലായ യഹോവാ കഥകളെയും ചരിത്രമായി അവതരിപ്പിച്ച് പലസ്തീനികളുടെ മാതൃഭൂമി കവർന്നെടുത്ത സാർവ്വദേശീയപാതകത്തെ ന്യായീകരിക്കുന്നവർ മനസ്സിലാക്കേണ്ടത്; വിശ്വാസവും മിത്തുകളുമൊന്നുമല്ല ചരിത്രമെന്നതാണ്. അതൊക്കെ ഓരോ ജനതയുടെയും സാമൂഹ്യാശയങ്ങളെയും ചരിത്ര ഭാവനകളെയും രൂപപ്പെടുത്തുന്നതിൽ തെറ്റോ ശരിയോ ആയ രീതിയിൽ സ്വാധീനിച്ചുണ്ടാവാമെന്നത് മറ്റൊരു കാര്യമാണ്.

സയണിസവും സാമ്രാജ്യത്വവും

ഇനി ഇസ്ലാമിൻ്റെ പേരിൽ നടക്കുന്ന ഭീകരവാദത്തെപ്പറ്റിയാണെങ്കിൽ അതും സാമ്രാജ്യത്വസൃഷ്ടിയാണെന്ന കാര്യം ഇസ്രായേൽ ഭീകരവാദത്തിൻ്റെ മാപ്പുസാക്ഷികളായ തീവ്ര യുക്തിവാദികൾക്കും വ്യാജ സെക്കുലറിസ്റ്റുകൾക്കും സമ്മതിച്ചുതരാൻ പ്രയാസമുണ്ടാവുമെന്നറിയാം. സാമ്രാജ്യത്വത്തിനും സയണിസത്തിനുമെതിരെ ഉണർന്നെഴുന്നേറ്റ അറബ് ദേശീയബോധത്തെ അസ്ഥിരീകരിക്കാനായിട്ടാണല്ലോ രാഷ്ട്രീയ ഇസ്ലാമിസത്തെ ഈജിപ്തിന്‍റെ മണ്ണിൽത്തന്നെ സാമ്രാജ്യത്യശക്തികൾ വളർത്തിയെടുത്തത്.

ഈജിപ്തിലും ഇറാനിലുമെല്ലാം നാസറുടെയും മൊസാദിഖിൻ്റെയും നേതൃത്വത്തിൽ വളർന്നുവന്ന ഫ്യൂഡൽ വിരുദ്ധ സാമ്രാജ്യത്വവിരുദ്ധ ദേശീയ സർക്കാരുകളെ അട്ടിമറിക്കാനായി സയണിസത്തെ വളർത്തിയെടുത്ത അതേ സാമ്രാജ്യത്വശക്തികൾ തന്നെയാണ് രാഷ്ട്രീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്. ഇന്ത്യയിൽ ഹിന്ദുത്വത്തെ വളർത്തിയ ബ്രിട്ടീഷുകാർ തന്നെയാണ് തിയോഡർ ഹർസൻ്റെ സയണിസ്റ്റ് രാഷ്ടീയത്തെയും ഈജിപ്തിലെ ഹസനുൽ ബന്നയുടെ രാഷ്ടീയ ഇസ്ലാമിസത്തെയും വളർത്തിയെടുത്തത്.  

സയണിസ്റ്റുകൾ നടത്തിയ ഭീകരമായ അടിച്ചമർത്തലുകളോടും കൂട്ടക്കൊലകളോടുമുള്ള പ്രതിഷേധമാണ് പലസ്തീനിലേയും ലെബനനിലേയും ജനങ്ങളെ തീവ്രവാദ സംഘടനകളിലേക്കടുപ്പിച്ചത്. സാമ്പ്ര - ഷാറ്റില അഭയാർത്ഥി കൃാമ്പുകളിൽ നടന്ന കൂട്ടക്കൊലയോടുള്ള പ്രതികരണമെന്ന നിലയിലാണ് ഹിസ്ബുള്ളയും ഹമാസുമെല്ലാം ഈ മേഖലയിൽ ഉയർന്നുവന്നത്. ഇത്തരം വിഭാഗങ്ങൾ നടത്തുന്ന ഭീകരപ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി പലസ്തീൻ വിമോചന സമരങ്ങളെ ഒരു വശത്ത് അടിച്ചമർത്തുകയും മറുവശത്ത് പി എൽ ഒ വി നെ അസ്ഥിരീകരിക്കുവാനായി ഹമാസിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് യുഎസും ഇസ്രായേലും സ്വീകരിച്ചത്.

പലസ്തീൻ പ്രശ്നത്തിൻ്റെ ചരിത്രവും വർത്തമാനവും സാമ്രാജ്യത്വ അധിനിവേശത്തിൻ്റെ വിരാമമില്ലാത്ത ക്രൂര തീർത്ഥാടനങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്.ദേശീയ വിമോചന പ്രസ്ഥാനങ്ങൾക്കും സോഷ്യലിസ്റ്റ് ശക്തികൾക്കുമെതിരായ സാമ്രാജ്യത്വ ഗൂഢാലോചനകളിലാണ് ഇസ്രായേൽ രാഷ്ട്ര സംസ്ഥാപനം നടക്കുന്നത്. സാമ്രാജ്യത്വ താല്പര്യങ്ങൾക്ക് ഭീഷണിയായി ഉയർന്നു വന്ന അറബ്ദേശീയ ബോധത്തെയും ഈജിപ്തും സിറിയയുമെല്ലാം ചേർന്നു ബ്രിട്ടീഷ് അമേരിക്കൻ താല്പര്യങ്ങൾക്ക് നേരെ ഉയർത്തിയ സൈനിക രാഷ്ട്രിയ ഭീഷണികളെയും അവർക്ക് പിന്തുണയും കരുത്തും പകരുന്ന സോവ്യറ്റ് യൂണിയനെയും നേരിടാനായിട്ടാണ് ജൂതമതാധിഷ്ഠിതമായ ഇസ്രായേൽ എന്ന മിലിട്ടറി ടെററിസ്റ്റ് രാഷ്ട്രത്തെ സൃഷ്ടിച്ചെടുത്തത്. പശ്ചിമേഷ്യയിലെ എണ്ണസമ്പത്തും വാണിജ്യപാതകളും കയ്യടക്കാനും ഈ മേഖലയിൽ അധിനിവേശമുറപ്പിക്കാനുള്ള അമേരിക്കയുടെയും ബ്രിട്ടൻ്റെയും ഔട്ട് പോസ്റ്റായിട്ടാണ് ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നത്. ലക്ഷക്കണക്കിന് തദ്ദേശീയരായ അറബ് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തുരത്തി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജൂതരെ സംഘടിപ്പിച്ച് പലസ്തീനിൻ്റെ മണ്ണിൽ താമസിപ്പിക്കുകയായിരുന്നു. പഴയനിയമത്തിലെ വാഗ്ദത്തഭൂമിയെ സംബന്ധിച്ച വിശ്വാസത്തെ മതാവേശമാക്കിയും പെരുംനുണകൾ പ്രചരിപ്പിച്ചുമാണ് തിയൊഡർ ഹർസൻ ക്രൂരവും ഭീകരവുമായ തൻ്റെ ജൂതരാഷ്ട്രസിദ്ധാന്തം രൂപപ്പെടുത്തിയത്.

1948 ൽ 14 ലക്ഷത്തോളം പലസ്തീനികൾ അവിടെ താമസിക്കുമ്പോഴാണ് ജനതയില്ലാത്ത രാജ്യം എന്ന പെരുംനുണ പ്രചരിപ്പിച്ച് 90 ശതമാനത്തോളം പലസ്തീനികളേയും സ്വന്തം ജന്മഭൂമിയിൽ നിന്നും ഓടിച്ചും ചെറുത്തുനിന്നവരെ കൊന്നൊടുക്കിയും ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചത്. പലസ്തീനികളെ ചോരയിൽ മുക്കിക്കൊന്നുകൊണ്ടാണ് സയണിസ്റ്റ് രാഷ്ട്രം നിലവിൽവന്നത്.  ഇസ്രായേലിൻ്റെ പ്രഥമ പ്രധാനമന്ത്രി ബെൻഗൂരിയൻ മുതൽ ഇപ്പോൾ നെതന്യാഹു വരെയുള്ളവർ വെണ്ണയിൽ കത്തി കയറ്റുന്നതുപോലെ പലസ്തീനികളെ അരിഞ്ഞുതള്ളിയവരാണ്. കുട്ടക്കൊല ചെയ്തവരാണ്.

ഇസ്രായേൽ കമ്യൂണിസ്റ്റ് പാർട്ടി പലസ്തീന് അനുകൂലമാണ് 

"ഡെറിസിൻ" "ഡെറിസിൻ " എന്നാക്രോശിച്ചുകൊണ്ടാണ് വംശീയവിദ്വേഷത്തിൻ്റെ ഉന്മാദം പിടിപ്പെട്ട ഇസ്രായേൽ സേനയും ജൂത തീവ്രവാദി സംഘങ്ങളും കഴിഞ്ഞ 73 വർഷക്കാലമായി പലസ്തീനികളെ അടിച്ചോടിക്കുന്നതും ചെറുത്തുനില്ക്കുന്നവരെ ഉന്മൂലനം ചെയ്ത് തീർത്തു കൊണ്ടിരിക്കുന്നതും. ജന്മദേശം പലസ്തീനികൾക്ക് നഷ്ടപ്പെടുത്തിയ കൂട്ടക്കൊലകളുടേയും വംശഹത്യകളുടെയും വിരാമമില്ലാത്ത ആക്രമണങ്ങളുടെയും രാഷ്ട്ര നാമമാണിന്ന് ഇസ്രായേൽ. പൈശാചികതയുടെയും ഭീകരതയുടെയും രാഷ്ട്രനാമമാണിന്ന് ഇസ്രായേൽ. 

ലോകസമാധാനത്തിനും ഇസ്രായേൽ ജനതക്കുമെതിരായ കോർപ്പറേറ്റ് ആയുധവ്യവസായ ലോബിയാണ് നെതാന്യാഹുവിനും ലിക്കുഡ് പാർടി സർക്കാറിനും പിറകിൽനിന്ന് പലസ്തീനികൾക്കെതിരെ ആക്രമണ യുദ്ധം നടത്തിക്കുന്നതെന്ന് ഇന്ന് ഇസ്രായേൽ ജനത തിരിച്ചറിഞ്ഞു കൊണ്ടിരിന്നുണ്ട്.

നോം ചോംസ്കി നിരീക്ഷിക്കുന്നത് പോലെ ''ലോകകുറ്റവാളിയായ മിലിട്ടറി ടെററിസ്റ്റ് രാഷ്ട്രം സ്വന്തം ജനതയിൽ നിന്നും ലോകരാജ്യങ്ങളിൽ നിന്നും ചോദ്യം ചെയ്യപ്പെടുമ്പോഴേ പശ്ചിമേഷ്യൻ സമാധാനവും പലസ്തീൻ പ്രശ്നപരിഹാരവും സാധ്യമാവൂ''. ഇസ്രായേൽ കമ്യൂണിസ്റ്റ് പാർട്ടി പലസ്തീനിൻ്റെ വിമോചനപ്പോരാട്ടങ്ങളോടും ജനങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചത് പോലെ  ഒരു രാഷ്ട്രമായി നിലനില്ക്കാനുള്ള പലസ്തീനിൻ്റെ അവകാശവും അംഗീകരിച്ചു കൊടുക്കാൻ ഇസ്രായേൽ തയ്യാറാവണം.

Contact the author

K T Kunjikkannan

Recent Posts

K T Kunjikkannan 1 month ago
Views

പുരുഷാധിപത്യ മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം കൂടിയാണ് വനിതാ ദിനം- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
K T Kunjikkannan 1 month ago
Views

മേള നടത്തിയാലൊന്നും ഗാന്ധികൊലപാതകത്തിലെ പ്രതിയാണ് സവര്‍ക്കറെന്ന സത്യം മാഞ്ഞുപോകില്ല - കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Sufad Subaida 2 months ago
Views

ഈ യുദ്ധത്തില്‍ നെതന്യാഹു എങ്ങനെ ജയിക്കും? - സുഫാദ് സുബൈദ

More
More
Anand K. Sahay 2 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

More
More
Nadeem Noushad 3 months ago
Views

പ്രിയ സഫ്ദർ, തൂ സിന്ദാ രഹേ ഹേ - നദീം നൗഷാദ്

More
More
Mridula Hemalatha 5 months ago
Views

കോണ്‍ഗ്രസിന്റെ ഉണര്‍വ്വിനുപിന്നിലെ ചാലകശക്തി; അധ്യക്ഷ പദവിയില്‍ ഒരുവര്‍ഷം പിന്നിടുന്ന ഖാര്‍ഗെ - മൃദുല ഹേമലത

More
More