കാനഡ: ഓൺലൈൻ വിദ്യാഭ്യാസ രീതികൾ വിദ്യാർത്ഥികളെ കൂടുതല്‍ യാന്ത്രികമാക്കുകയും, ഉറക്കമില്ലായ്മക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് പുതിയ പഠനം. സ്കൂളില്‍ പോയിവരുന്നത്ര ബുദ്ധിമുട്ടോ, സമയ നഷ്ടമോ, പഠന സമ്മര്‍ദ്ദമോ ഇല്ലെങ്കിലും, അവര്‍ക്ക് കൂടുതൽ സമയം ലഭിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ഉറങ്ങുന്നില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
കാനഡയിലെ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ വെച്ചാണ് പഠനം നടത്തിയത്. 2020ലെ വേനൽക്കാല സെഷനിൽ അഡ്മിഷന്‍ എടുത്ത 80 വിദ്യാർത്ഥികളുടെയും മുൻ വർഷങ്ങളിൽ ഇതേ കോഴ്സിന് ചേർന്ന 450 വിദ്യാർഥികളെയുമാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയത്. 'പ്ലസ് വൺ' എന്ന ജേർണലിൽ അടുത്തിടെയാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധികരിച്ചത്.
വിദ്യാർത്ഥികളോട് 2 മുതല്‍ 8 ആഴ്ച വരെ തുടര്‍ച്ചയായി അവരുടെ ഉറക്കത്തെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു. അതിനു ശേഷം ഗവേഷകര്‍ നല്‍കിയ ചോദ്യാവലി പൂർത്തിയാകുകയും റിപ്പോർട്ടുകൾ എഴുതി നല്കുകയും ചെയ്തു. ഫിറ്റ്ബിറ്റ് സ്ലീപ്പ് ട്രാക്കർ ഉപയോഗിച്ചും വിവരങ്ങള്‍ ശേഖരിച്ചു.
പ്രീ-പാൻഡെമിക് വിദ്യാർത്ഥികളേക്കാൾ ശരാശരി 30 മിനിറ്റ് താമസിച്ചാണ് 2020 ലെ വേനൽക്കാല സെഷനിൽ ചേർന്ന വിദ്യാർത്ഥികൾ ഉറങ്ങാൻ കിടന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഉറക്കം കാര്യക്ഷമമല്ലെന്നും രാത്രിയെ അപേക്ഷിച്ചു പകൽ കൂടുതൽ ഉറങ്ങുകയാണെന്നും പഠനത്തില്‍ പറയുന്നു. മുൻ സെമസ്റ്ററുകളിലെ വിദ്യാർത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിരാവിലെയുള്ള ക്ലാസുകള്‍ ഇല്ലാതിരിക്കുകയും, 44 ശതമാനത്തില്‍ കുറവ് പ്രവൃത്തി ദിവസങ്ങളെ ഉണ്ടായിരുന്നുള്ളുവെങ്കിലും വിദ്യാർത്ഥികൾ കൂടുതൽ ഉറങ്ങുന്നില്ലയെന്നാണ് കണ്ടെത്തൽ.