തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാറും സംസ്ഥാന സര്‍ക്കാറും പരാജയപ്പെട്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ സുധാകരൻ എം പി. കൊവിഡിന്റെ രണ്ടാം തരംഗം മുൻകൂട്ടി കണ്ട് കേന്ദ-സംസ്ഥാന സർക്കാറുകൾക്ക് പ്രവര്‍ത്തിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ മരണ നിരക്ക് പോലും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നില്ല. ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത വിധമാണ് മരണ സംഖ്യ കൂടുന്നത്.
കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിൽ അടക്കം മുതദേഹങ്ങൾ ധാരളമായി എത്തിക്കുന്നുണ്ട്. ആളുകൾ ശ്വാസം മുട്ടി മരിക്കുകയാണെന്നും മതിയായ ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സുധാകരൻ പറഞ്ഞു.പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ സിപിഎം രാഷ്ട്രീയം കളിക്കരുതെന്ന് സുധാകരൻ പറഞ്ഞു.
കോൺഗ്രസ് പ്രവര്‍ത്തകരെ കൊവിഡ് പ്രതിരോധത്തിന് അനുവദിക്കുന്നില്ലെന്നും സുധാകരൻ ആരോപിച്ചു. സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ കോൺഗ്രസുകാരെ തടയുകയാണ്. സിപിഎം ഓഫീസിൽ നിന്ന് നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് കൊവിഡ് സന്നദ്ധ പ്രവര്‍ത്തകരെ തീരുമാനിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.