കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗൺ. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും. നേരത്തെ, കേരളം, ഡല്‍ഹി, ഹരിയാന, ബിഹാര്‍, യു.പി, ഒഡീഷ, രാജസ്ഥാന്‍, കര്‍ണാടക, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്. ഇന്നലെമാത്രം തമിഴ്‌നാട്ടില്‍ 26,465 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 പേര്‍ മരിച്ചു. നിലവില്‍ 1,35,355 പേര്‍ ചികിത്സയിലുണ്ട്. ആകെ രോഗികളുടെ എണ്ണം 13,23,965 ആയി. ഇതുവരെ 15,171 പേരാണ് മരണത്തിന് കീഴടങ്ങിയത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസം മരണ നിരക്കിൽ വന്‍ വർധനവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 4,187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.38 ലക്ഷമായി. ഇന്നലെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,01,078 ആണ്. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് പ്രതിദിന കോവിഡ് കേസ് നാല് ലക്ഷം കടക്കുന്നത്.