നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെയും കുണ്ടറയിലെ മേഴ്സിക്കുട്ടിയമ്മയുടെയും തോൽവിയെ കുറിച്ച് വിശദമായ പരിശോധനക്ക് സിപിഎം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.
ബിജെപി വോട്ട് മറിച്ചതാണ് പരാജയകാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തോൽവി വിശദമായി അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചത്. തൃപ്പൂണിത്തുറയിൽ കടുത്ത മത്സരത്തിൽ സ്വരാജിന് ജയിക്കാൻ കഴിയുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. എന്നാൽ 990 വോട്ടുകൾക്കാണ് കെ ബാബു സീറ്റു പിടിച്ചെടുത്തു. കഴിഞ്ഞ തവണ നാലായിരത്തോളം വോട്ടിനാണ് സ്വരാജ് ജയിച്ചത്. മണ്ഡലത്തിൽ ബിജെപിക്ക് പതിനായിരത്തോളം വോട്ടുകൾക്കാണ് കുറഞ്ഞത്. ഈ വോട്ടുകൾ കെ ബാബുവിന് ലഭിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. വോട്ട് ചോർച്ച അന്വേഷിക്കണമെന്ന് ബിജെപി സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്.
കുണ്ടറയിൽ ആയ്യായിരത്തോളം വോട്ടുകൾക്കാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കോൺഗ്രസിലെ പിസി വിഷ്ണുനാഥിനോട് അടിയറവ് പറഞ്ഞത്. കഴിഞ്ഞ തവണ മുപ്പത്തിമൂവായിരത്തോളം വോട്ടുകൾക്കാണ് മേഴ്സിക്കുട്ടിയമ്മ ജയിച്ചത്. ഉറച്ച സീറ്റിലെ തോൽവി സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.