കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപിയെ തറപറ്റിച്ച് മമതാ ബാനര്‍ജി. 292 സീറ്റുകളില്‍ 217 ഉം നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിച്ചത്. ഇത് മൂന്നാം തവണയാണ് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. മിക്ക എക്‌സിറ്റ് പോള്‍ സര്‍വേകളിലും തൃണമൂല്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. കേവല ഭൂരിപക്ഷം ലഭിക്കാന്‍ 147 സീറ്റുകളാണ് വേണ്ടത്.
ബംഗാളില്‍ 73 സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ ഇത്തവണ വന്‍ പ്രചാരണ പരിപാടികളാണ് ബിജെപി പശ്ചിമബംഗാളില്‍ നടത്തിയത്. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിനുമുന്നില്‍ പരാജയപ്പെടുകയായിരുന്നു. 200നു മേല്‍ സീറ്റുകള്‍ നേടി പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തിലെത്തുമെന്നും ബംഗാളിനെ ഗുജറാത്താക്കി മാറ്റുമെന്നുമായിരുന്നു ബിജെപിയുടെ അവകാശവാദങ്ങള്‍.
അതേസമയം, നന്ദിഗ്രാമില്‍ മത്സരിച്ച മമത തോല്‍ക്കുകയും ചെയ്തു. 1957 വോട്ടുകള്‍ക്കാണ് മമതയുടെ ഉറ്റ അനുയായിയി ആയിരുന്ന, പിന്നീട് കാലുമാറി ബിജിപിയില്‍ ചേര്‍ന്ന, സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത്. 80000 വോട്ടുകള്‍ക്ക് അദ്ദേഹം വിജയിച്ചു വരുന്ന മണ്ഡലമാണത്. ആയിരത്തോളം വോട്ടുകള്‍ക്ക് മമത വിജയിച്ചു എന്ന വാര്‍ത്ത ഇലക്ഷന്‍ കമ്മീഷന്‍ തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ സാങ്കേതിക പിശക് ചൂണ്ടിക്കാട്ടി സുവേന്ദുവാണ് വിജയി എന്ന് പ്രഖ്യാപിക്കുകയായിരുന്നു. സംഭവത്തില്‍ കൃതൃമത്വം ആരോപിച്ച മമത കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. സുവേന്ദുവിന്റ വെല്ലുവിളി സ്വീകരിച്ചാണ് മമത സ്വന്തം മണ്ഡലംവിട്ട് സുവേന്ദുവിന്റെ മണ്ഡലമായ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാനുളള തീരുമാനമെടുത്തത്.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 211 സീറ്റുകളില്‍ നിന്ന് ജയിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 291 സീറ്റുകളിലും മത്സരിച്ച ബിജെപി അന്ന് കേവലം മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.