രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് നേതാവ് രാജിവ് തുലി. രോഗവ്യാപനം ദിനം പ്രതി തീവ്രമാകുമ്പോഴും ബിജെപി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് രാജിവ് തുലി വിമർശിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ദല്‍ഹിയില്‍ എല്ലായിടത്തും തീ പിടിക്കുകയാണ്. ഏതെങ്കിലും ദല്‍ഹിക്കാര്‍ ഇവിടത്തെ ബി.ജെ.പിയെ കണ്ടോ? എവിടെയാണ് ബി.ജെ.പി? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ,’ തുലി ചോദിച്ചു. എന്നാൽ തുലിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നാണ് ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് ആദേഷ് ഗുപ്ത പറയുന്നത്. തുലിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി ഹര്‍ഷ് മല്‍ഹോത്രയും തയ്യാറായില്ല.
അതേസമയം, കേരളമടക്കം എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം.