ഇന്ന് ലോക പുസ്തകദിനം മഹാമാരിയുടെ രണ്ടാംഘട്ട വ്യാപനവും തന്മൂലമുള്ള ഭീതിയും ശക്തമായ ദിനങ്ങളിലൊന്നിലാണ് ഇത്തവണ ലോക പുസ്തകദിനം കടന്നുപോകുന്നത്. മറ്റൊന്നും ശ്രദ്ധിക്കാന്‍ കഴിയാതെ ജീവ വായുവിന്റെ ദൌര്‍ലഭ്യത്തെക്കുറിച്ചാണ് മനുഷ്യരാകെ വ്യാകുലപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലും പക്ഷേ വായന പ്രസക്തമാണ് എന്നുതന്നെ ഉറപ്പിച്ചുപറയാന്‍ തക്ക കാരണങ്ങള്‍ ഉണ്ട്. തങ്ങള്‍ ചരിക്കാത്ത, അന്യലോകങ്ങള്‍ കണ്ടവരാണ് വായനക്കാര്‍. അവര്‍ ഒരിടത്തിരുന്ന് ഒരുപാട് യാത്രകള്‍ ചെയ്തവരെക്കാള്‍ കൂടുതല്‍ ലോകങ്ങള്‍ കാണുന്നു. ഒരുപാട് ദേശങ്ങളുടെ, മനുഷ്യരുടെ വേദനകള്‍ ഏറ്റുവാങ്ങുന്നു. അങ്ങനെ വേദനിച്ചും കണ്ടും കെട്ടും അവര്‍ ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മല ഹൃദയരായിത്തീരുന്നു. വായനക്കാരാണ് ഏറ്റവും വലിയ എഴുത്തുകാര്‍, അവരാണ് ലോകത്തെ മാറ്റിമറിച്ച വിപ്ലവകാരികള്‍, അവരില്‍ അനീതിക്കും ചൂഷണത്തിനുമെതിരായി തുടിക്കുന്ന ഹൃദയമുണ്ടായിരിക്കും.
ഷേക്സ്പിയർ, മിഗ്വെൽ സി സെർവാൻ്റസ്, ഗാസി ലാവോ സേലാവെഗെ എന്നിവരുടെ ചരമദിനം എന്ന നിലയിൽ കൂടിയാണ് ഏപ്രിൽ 23 പുസ്തകങ്ങൾക്ക് വേണ്ടിയുള്ള ദിനമായി ആചരിക്കുന്നത്.ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും കൂടിയാണ് ഏപ്രിൽ 23. എഴുത്തിൻ്റെയും വായനയുടെയും, ഉൽബുദ്ധതയുടേതായ ഒരു സംസ്കാരമാണ് മനുഷ്യരാശിയുടെ ഭാവിയെ ശുഭാപ്തി പൂർണമാക്കി തീർക്കുക. യുനെസ്കോ 1995-ലാണ് ഏപ്രിൽ 23 പുസ്തക ദിനമായി പ്രഖ്യാപിക്കുന്നത്. അതിന് മുമ്പ് സ്പാനിഷ് എഴുത്തുകാരനായ മിഗ്വെൽ സെർവാൻ്റെസിൻ്റെ മരണത്തെ തുടർന്നു സ്പെയിൻ കാർ അദ്ദേഹത്തിൻ്റെ ചരമദിനം പുസ്തക ദിനമായി ആചരിച്ചു തുടങ്ങിയിരുന്നു.
അതിനും മുമ്പ് ഏപ്രിൽ 23 സ്പെയിൻകാർ റോസാപ്പൂദിനമായി ആചരിച്ചിരുന്നതായി പറയുന്നു. എല്ലാവരിലേക്കും സ്നേഹം പകർന്നു കൊണ്ട് അവർ പരസ്പരം റോസാപ്പൂവ് കൈമാറിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ സെർവാൻ്റസിൻ്റെ മരണത്തെ തുടർന്നവർ റോസാപ്പൂ ദിനം പുസ്തക ദിനമായി മാറ്റി പൂക്കൾക്കു പകരം പുസ്തകങ്ങൾ കൈമാറി തുടങ്ങി. ഇന്ന് പുസ്തകം ആരും വായിക്കുന്നില്ല, വായന മരിക്കുന്നു തുടങ്ങിയ ആവലാതികള്‍ കേള്‍ക്കുന്ന കാലമാണ്. എന്നാല്‍ വായന മരിക്കുന്നുണ്ടോ? പുസ്തകങ്ങളില്‍ നിന്ന് വായന ഡിജിറ്റല്‍ സ്പെയ്സിലേക്ക് മാറുകയാണോ ചെയ്യുന്നത്? ഗൌരവവമായി വിശകലനം ചെയ്യേണ്ട വിഷയമാണിത്. അന്തിമ വിശകലനത്തില്‍ എത്തിച്ചേരുന്നത് വായന മരിക്കുന്നു എന്ന നിഗമനത്തിലേക്കാണ് എങ്കില്‍ നാം ജാഗ്രത്താകേണ്ടതുണ്ട്. കാരണം വായനയില്ലാത്ത മനസ്സ് നീരുറവ വറ്റിയ ഭൂമി പോലെ ഊഷരമായിരിക്കും.