തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഒഴിവ് വരുന്ന 3 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ രാഗേഷ്, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചിരിക്കുന്നത്. ഈ മൂന്ന് എം. പിമാരുടെയും കാലാവധി ഏപ്രില്‍ 21ന് അവസാനിക്കും.
ഇടതുമുന്നണിക്കുള്ള രണ്ട് സീറ്റികളിലൊന്ന് പി സി ചാക്കോയ്ക്ക് നൽകാൻ സാധ്യത. പാലാ സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനൽകിയതിന് പകരമായി ഒഴിവുവരുന്നതിൽ ഒരു രാജ്യസഭാ സീറ്റ് തങ്ങൾക്ക് നൽകണമെന്നാണ് എൻസിപിയുടെ ആവശ്യം. പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് വിവരം.
ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ ഒന്നിൽ ചെറിയാൻ ഫിലിപ്പിനെയാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്നത്. ചെറിയാൻ ഫിലിപ്പിനെ രാജ്യസഭാ സീറ്റിലേക്ക് നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സിപിഎം കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് എളമരം കരീമിനെ പാർലമെന്റിലേക്ക് അയക്കുകയായിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹത്തിന് അവസരം നൽകാൻ തന്നെയാണ് നേതൃത്വത്തിന്റെ നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പിൽ അവസരം കിട്ടാതെപോയ മന്ത്രിമാരായ തോമസ് ഐസക്ക്, എ കെ ബാലൻ, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിജു കൃഷ്ണൻ തുടങ്ങിയവരുടെ പേരുകളും രാജ്യസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. ചാക്കോയ്ക്കും ചെറിയാൻ ഫിലിപ്പിനും സീറ്റ് ലഭിച്ചാൽ രണ്ട് മുൻ കോൺഗ്രസുകാർ ഇടതുപക്ഷത്തിന്റെ കൈത്താങ്ങിൽ രാജ്യസഭാ എം പിമാരാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എൽഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതിൽ പി വി അബ്ദുൾ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യുഡിഎഫ് തിരുമാനം.