മാധ്യമങ്ങളിലെ എക്‌സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമുള്‍പ്പടെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന 2021-ലെ നിയമസഭ പൊതുതിരഞ്ഞെടുപ്പ്/ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 29 വൈകിട്ട് 7.30 വരെ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കാനും പത്ര, ദൃശ്യ, ഇലക്‌ട്രോണിക്/സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും പാടില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി. ബംഗാളിലും അസമിലും മാർച്ച് 27 രാവിലെ 7 മുതലാണ് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. ഏപ്രിൽ 29ന് 7.30ന് അവസാന ഘട്ട വോട്ടെടുപ്പ് കഴിയും. അതുവരെ എക്സിറ്റ്പോളുകൾ നടത്താനോ ഫലം പ്രസിദ്ധീകരിക്കാനോ പാടില്ല.
എന്താണ് എക്സിറ്റ് പോൾ?
സമ്മതിദായകർ വോട്ടു രേഖപ്പെടുത്തിയ ഉടൻ തന്നെ ‘നിങ്ങൾ ആർക്കു വോട്ടു ചെയ്തു?’ എന്ന് ആരാഞ്ഞ് കൊണ്ട് നടത്തുന്ന, വോട്ടർമാരുടെ തെരഞ്ഞെടുപ്പാണ് ഇലക്ഷൻ എകിസ്റ്റ് പോൾ (election exit poll). ഏതു പാർട്ടിക്കാണ് ഈ തെരെഞ്ഞെടുപ്പ് കാലാവസ്ഥ അനുകൂലമായി ഭവിക്കുക എന്നത് ഇതിലൂടെ വലിയൊരു അളവ് വരെ അറിയാൻ കഴിയും എന്ന് കരുതപ്പെടുന്നു. Opinion Polls അല്ലെങ്കിൽ അഭിപ്രായ വോട്ടെടുപ്പിൽ ‘നിങ്ങൾ ആർക്ക് വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്നു?’ എന്നതാണ് അന്വേഷിക്കുന്നതെങ്കിൽ, എക്സിറ്റ് പോളുകളിൽ ‘നിങ്ങൾ ആർക്ക് വോട്ടു ചെയ്തു?’ എന്നാണ് ചോദിക്കുന്നത്.
എക്സിറ്റ് പോളുകൾ നടത്തുന്ന വിവധ സംഘടനകളും സ്ഥാപനങ്ങളുമുണ്ട്. ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തി, തങ്ങൾ നിഷ്കർഷിക്കുന്ന ഒരു പ്രത്യേക കാലയളവിലേക്ക് എക്സിറ്റ്, അഭിപ്രായ വോട്ടെടുപ്പുകളിൽ നിരോധനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മിഷൻ 2004ൽ നിയമ മന്ത്രാലയത്തെ സമീപിച്ചിരുന്നു.