വേങ്ങര മണ്ഡലത്തിൽ നിന്നും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന അനന്യ കുമാരി അലക്സ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. പാർട്ടി നേതാക്കൾ തന്നെ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയെന്ന് ആരോപിച്ചാണ് അനന്യ തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയത്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണെന്നും വേങ്ങര മണ്ഡലം മത്സരത്തിനായി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അനന്യ പറഞ്ഞു.
ന്യൂസീലന്‍ഡിലും അമേരിക്കയിലുമടക്കം ജനപ്രതിനിധി സഭകളില്‍ ട്രാന്‍സ് വ്യക്തിത്വങ്ങള്‍ മന്ത്രിപദമടക്കമുള്ളവ വഹിക്കുമ്പോള്‍ കേരളത്തിലും നമ്മുടെ രാജ്യത്തും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരായാണ് പലരും കരുതുന്നത്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് അനന്യ മത്സരത്തിനിരങ്ങിയത്. എന്നാല്‍, തെരഞ്ഞെടുപ്പിൽ നിന്ന് സ്വമേധയാ പിൻമാറുന്നതായും ആരും തൻ്റെ പേരിൽ ഡി.എസ്.ജെ.പി പാർട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടു.
കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയായിരുന്നു അനന്യ. മേക്കപ്പ് ആർട്ടിസ്റ്റും വാർത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി. കൊല്ലം പെരുമൺ സ്വദേശിനിയാണ്.