തൊടുപുഴയിലെ ഇടത് സ്ഥാനാർത്ഥി പ്രൊഫ. കെ. ഐ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം നിർത്തി ആന്റണി ക്വാറന്റീനിൽ പ്രവേശിച്ചു. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥാനാർത്ഥിയാണ് ആന്റണി. മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.ജെ. ജോസഫിനും കൊവിഡ് ബാധിച്ചിരുന്നു. രോഗമുക്തനായ ശേഷമാണ് അദ്ദേഹം പ്രചരണരംഗത്ത് സജീവമായത്.
കഴിഞ്ഞ ദിവസമാണ് ആന്റണി കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. തൊടുപുഴ ടൗൺ പള്ളിയിൽ ഓശാന തിരുനാൾ കുർബാനയിൽ സംബന്ധിച്ച ശേഷം അദ്ദേഹം നഗരസഭ പ്രദേശങ്ങളിലും മറ്റും കുടുംബയോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇത് കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് ചേക്കേറിയതോടെ യുഡിഎഫിന്‍റെ ഉറച്ച കോട്ടയായിരുന്ന തൊടുപുഴയിലും ഇത്തവണ ശക്തമായ മത്സരമാണ് നടക്കുക. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 45,000 വോട്ടിന്റെ ഭൂരിപക്ഷമാണ‌് യുഡിഎഫ‌് നേടിയത‌്. 2019 ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ‌് ഭൂരിപക്ഷം 35,000 ആയി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 10,000 ആയാണ‌് കുറഞ്ഞത‌്. ഒന്നര വർഷംകൊണ്ട‌് കാൽലക്ഷം വോട്ടാണ‌് യുഡിഎഫിന‌് നഷ്ടമായത‌്. തൊടുപുഴ നിയമസഭാ നിയോജകമണ്ഡലത്തിലെ 12 പഞ്ചായത്തിലെയും തൊടുപുഴ നഗരസഭയിലെയുംകൂടി യുഡിഎഫ‌് ഭൂരിപക്ഷം 8,615 മാത്രം. നഗരസഭയിൽ 561 വോട്ടിന്റെ മേൽക്കൈയാണ‌് യുഡിഎഫിനുള്ളത‌്.