രാജ്യത്തെ നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായുമുള്‍പ്പെടെയുളള ബിജെപിയുടെ നേതാക്കള്‍ മുഴുവന്‍ സമയ പ്രചാരണത്തിനിറങ്ങിയിട്ടുമുണ്ട്. ഓരോ തെരഞ്ഞെടുപ്പും ബിജെപി ഇനിയൊരു യുദ്ധമില്ലെന്ന തരത്തിലാണ് കാണുന്നത്. ഇങ്ങനെ ഓടിനടന്ന് പ്രചാരണപരിപാടികളില്‍ പങ്കെടുത്ത് രാജ്യത്തെ ജനങ്ങളുടെ മനസ് ബിജെപിയിലേക്കെത്തിക്കാന്‍ കഷ്ടപ്പെടുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മനപൂര്‍വ്വമോ അല്ലാതെയോ മറന്നുപോയ മൂന്ന് വിഷയങ്ങളുണ്ട്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തീവ്രവാദം എന്നിവയാണ് അവ. ഇത്തവണത്തെ പ്രചാരണപരിപാടികളില്‍ അന്താരാഷ്ട്ര വിഷയങ്ങളോ ദേശീയ സുരക്ഷയോ ഉള്‍പ്പെട്ടിട്ടില്ലെന്ന് സാരം.
2018-ലെ കര്‍ണാടക തെരഞ്ഞെടുപ്പിനിടെ ഡോക്ലാമില്‍ സൈന്യം എങ്ങനെ ചൈനയോട് പോരാടിയെന്നതും, 2015 ബിഹാറില്‍ ബിജെപി വിരുദ്ധ സഖ്യം ജയിച്ചാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നും 2017-ല്‍ ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്നു, 2019-ലെ പശ്ചിമബംഗാള്‍ അസം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശില്‍ നിന്നുളളവരെ ബംഗാള്‍ ഉള്‍ക്കടലിലെറിയുമെന്നും പ്രഖ്യാപിച്ചു. പിന്നീട് രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നപോലെ പൗരത്വനിയമഭേദഗതി കൊണ്ടുവന്നു.
ഇപ്പോഴത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ചൊവ്വയില്‍ നിന്ന് വന്ന ഒരാള്‍ കാണുകയാണെങ്കില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഒരു വെല്ലുവിളിയുമില്ല. ഇന്ത്യയുടെ അയല്‍രാജ്യങ്ങലെല്ലാം വളരെ മാന്യരാണ്. അതിര്‍ത്തിയില്‍ സമാധാനപരമായ അന്തരീക്ഷവുമാണെന്ന് കരുതും. പ്രചരണവിഷയങ്ങളില്‍ ഇത്രയും മാറ്റങ്ങളുണ്ടായതിന്റെ കാരണം മറ്റൊന്നുമല്ല തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഇത്തരം വിഷയങ്ങള്‍ വിലപ്പോവില്ല എന്നതുതന്നെ.
നിരവധി സംസ്ഥാനങ്ങളില്‍ ബീഫ് നിരോധന നിയമങ്ങള്‍ ബിജെപി കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, ബിജെപിക്കാര്‍പോലും ബീഫ് കഴിക്കുന്ന കേരളത്തില്‍ അത്തരമൊരു വിഷയം പരാജയപ്പെടുമെന്ന് ബിജെപിക്കറിയാം. ഈ മാറ്റം ഒരിക്കലും ശാശ്വതമായ ഒന്നല്ല. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതുവരെ മാത്രമാണ് ബിജെപിയുടെ ഈ മാറ്റമെന്നും നാം മനസിലാക്കണം. ഉത്തര്‍പ്രദേശിലെ ജനങ്ങളെ കയ്യിലെടുക്കാന്‍ ബിജെപി വീണ്ടും വര്‍ഗീയത പുറത്തെടുക്കും. രാമക്ഷേത്രവും ലവ് ജിഹാദും ബീഫുമെല്ലാം ഇനിയും പ്രചാരണ വിഷയങ്ങളാവുകയും ചെയ്യും.