ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ് ഫോമുകള്‍ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രാധിക ആപ്‌തെ. 'അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ നമ്മളാരും ആഗ്രഹിക്കുന്നുണ്ടാവില്ല. ജീവിതത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ കൂടുതൽ സഹിഷ്ണുത കാണിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ നമുക്ക് മുന്നോട്ടു പോകാന്‍ സാധിക്കൂ' - ഒടിടി പ്ലാറ്റ് ഫോമുകള്‍ നിയന്ത്രിക്കാനുള്ള നീക്കത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.
ആമസോൺ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരിസായ താണ്ഡവിനെതിരെ ഹിന്ദുത്വ ശക്തികള്‍ രംഗത്തുവന്നതോടെയാണ് ഒടിടി പ്ലാറ്റ് ഫോമുകള്‍ നിയന്ത്രിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയത്. തുടര്‍ന്ന് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും 'ത്രിതല പരാതി പരിഹാര സംവിധാനം' ബാധകമാകുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. പുതിയ 'എത്തിക്സ് കോഡ്' കൊണ്ടുവരികയും ചെയ്തു. അത് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കത്തി വയ്പ്പാണെന്നും അത്യന്തം ഭീതിജനകാമാനെന്നും ആപ്തെ പറയുന്നു.
സര്‍ക്കാറിന്‍റെ ഈ കൈകടത്തല്‍ ഒടിടി പ്ലാറ്റ് ഫോമുകളെ എത്രത്തോളം തകര്‍ക്കുമെന്ന് അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ കാണാന്‍ സാധിക്കുമെന്നും രാധിക ആപ്‌തെ അഭിപ്രായപ്പെട്ടു. ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ കോമഡി സീരീസായ 'ഓകെ കമ്പ്യൂട്ടറാണ്' രാധിക ആപ്‌തെയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.