രാഹുല്‍ ഗാന്ധിക്കും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ചാക്കോ. ബിജെപിയ്‌ക്കെതിരെ ദേശീയതലത്തില്‍ രാഷ്ട്രീയമുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി എവിടെ പോകുന്നു, വരുന്നു എന്ന കാര്യങ്ങള്‍ ആരും അറിയുന്നത് പോലുമില്ലെന്ന് പി. സി. ചാക്കോ ദേശാഭിമാനി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം നിഷ്‌ക്രിയമാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് കേന്ദ്രഏജന്‍സികളെക്കുറിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അത് പക്വതയില്ലാത്ത പ്രവൃത്തിയാണ്. കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പി. സി. ചാക്കോ പറയുന്നു.
പി. സി. ചാക്കോയുടെ വാക്കുകള്‍:
പി. സി. ചാക്കോ ചെയ്‌തത് തെറ്റാണെന്ന് നെഞ്ചിൽ കൈവച്ച് ഒരു കോൺഗ്രസ് നേതാവിനും പറയാൻ കഴിയില്ല. ഞാൻ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും തെറ്റാണെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി ദീർഘകാലം ഒന്നിച്ചുപ്രവർത്തിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങൾ നോക്കിയല്ല തീരുമാനം. മതനിരപേക്ഷ ചേരി രാജ്യത്ത് ശക്തമാകണം. അതിനായി കഴിയുന്നത്ര കാര്യങ്ങൾ ചെയ്യണം.
രാഹുല്‍ ഗാന്ധിക്ക് പലപ്പോഴും ശരിയായ കാഴ്ചപ്പാട് നഷ്ടപ്പെടുന്നു. വയനാട്ടില്‍ മത്സരിച്ചത് ഇതിന് ഉദാഹരണമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇതേപ്പറ്റി വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. അതുകേട്ട് അദ്ദേഹം സ്തബ്ധനായി. നിങ്ങള്‍ കേരളത്തില്‍നിന്നുള്ള ആളല്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എന്നോട് ചോദിച്ചു. ഇടതുപക്ഷത്തെ ശത്രുപക്ഷത്ത് കാണരുതെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷം എന്നത് ഒരു പാര്‍ട്ടിയല്ല. അതൊരു തത്വചിന്തയാണ്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഇടതുപക്ഷത്തെ ശത്രുക്കളായി കണ്ടിട്ടില്ല. എ കെ ആന്റണിയോടും കെ സി വേണുഗോപാലിനോടും സംസാരിക്കാന്‍ അദ്ദേഹം പറഞ്ഞു. എന്റെ ശ്രമം വിജയിച്ചില്ല. രാഹുല്‍ ഗാന്ധിക്ക് ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെങ്കില്‍ കര്‍ണാടകത്തില്‍ ആകാമായിരുന്നു. ബിജെപിക്ക് എതിരെ മത്സരിക്കാമായിരുന്നു.