കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ ഓസ്ട്രേലിയ കോടതി നടപടികള്‍ ആരംഭിച്ചു. മൂന്നു ലക്ഷത്തോളം ഓസ്‌ട്രേലിയക്കാരുടെ സ്വകാര്യതയെയാണ് ഫെയ്‌സ്ബുക്ക് ഗുരുതരമായി ലംഘിച്ചതെന്ന് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. അനുമതിയില്ലാതെ ശേഖരിച്ച വ്യക്തിഗത വിവരങ്ങൾ രാഷ്ട്രീയാവശ്യങ്ങൾക്കും രാഷ്ട്രീയ തെരഞ്ഞെടുപ്പുകൾക്കും ഉപയോഗിച്ചുവെന്നാണ് ഇരു കമ്പനികള്‍ക്കെതിരെയുമുള്ള ആരോപണം.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ന്യായമായ നടപടികൾ സ്വീകരിക്കുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണര്‍ പറയുന്നു. സ്വകാര്യതയുമായി ബന്ധപ്പെട്ട ഗുരുതരമായ കേസുകളില്‍ 1.7 മില്യൺ ഡോളർ വരെ പിഴ ചുമത്താന്‍ ഓസ്ട്രേലിയന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫേസ്ബുക്ക് പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും, ഓസ്ട്രേലിയയില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ച ഘട്ടംമുതല്‍ ഇൻഫർമേഷൻ കമ്മീഷണറുമായി സഹകരിച്ചു വരികയാണെന്നും ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.
2010-ൽ നടന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പുകളിൽ തങ്ങൾ സമ്മതിദായകരെക്കുറിച്ച് സൂക്ഷ്മ വിശകലനം നടത്തുകയും ബിജെപി ജനതാദൾ (യു) സഖ്യത്തെ ഭരണത്തിലെത്താൻ സഹായിയ്ക്കുകയും ചെയ്തുവെന്ന് കാംബ്രിഡ്ജ് അനലിറ്റിക്ക അവകാശപ്പെട്ടിരുന്നു.