മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടു. മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച ഉടനെയാണ് രാജിക്കത്ത് കൈമാറിയത്. രാജിക്കത്ത് എഐസിസി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഫാക്‌സ് വഴിയാണ് കൈമാറിയത്. സിന്ധ്യക്ക് പിന്തുണ അര്‍പ്പിച്ച് 19 കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെച്ചു. ബംഗളൂരുവിലെ ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരാണ് രാജിവച്ചത്.
'കഴിഞ്ഞ 18 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസ് അംഗമാണ്. ഇപ്പോള്‍ പോകാന്‍ സമയമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണെന്ന് വിനയപൂര്‍വം അറിയിക്കുന്നു' എന്നാണ് സിന്ധ്യ രാജിക്കത്തില്‍ പറയുന്നത്. കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഇനിയൊന്നും ചെയ്യാനില്ല. പാർട്ടി വിടേണ്ട സമയമായി. തന്‍റെ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ തുടക്കത്തിന് ശ്രമിക്കുകയാണെന്നും സിന്ധ്യ രാജികത്തിൽ വിശദീകരിക്കുന്നു.
2002-ല്‍ പിതാവിന്റെ മരണശേഷം പാര്‍ലെമെന്റിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ 2004, 2009, 2014 തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു. 2007-ല്‍ ഒന്നാം മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ടെലികോം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി. 2009-ല്‍ രണ്ടാം മന്‍മോഹന്‍ സിങ് സര്‍ക്കാരിലും സഹമന്ത്രിയായ സിന്ധ്യ 2012 ഒക്ടോബറില്‍ ഊര്‍ജ വകുപ്പിന്റെ സ്വത്രത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു.