കോഴിക്കോട്: 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുന്നത്. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ജനവിധിതേടുമെന്നാണ് ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
1996ലാണ് ആദ്യമായി പഴയ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും ലീഗ് ഒരു വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വറിനാണ് അന്ന് നറുക്കുവീണത്. അന്ന് റിസള്‍ട്ട് വന്നപ്പോള്‍ ലീഗ് കോഴിക്കോട് രണ്ടില്‍ പരാജയത്തിന്റെ കയ്പ്പറിഞ്ഞു. എളമരം കരീമിനോട് അന്ന് ഖമറുന്നീസ പരാജയപ്പെടുകയായിരുന്നു. പിന്നീട് നീണ്ട 25 വര്‍ഷക്കാലം ലീഗ് വനിതകളെ മുന്നില്‍നിര്‍ത്തി ഒരു ഭാഗ്യപരീക്ഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
മുസ്‍ലിം ലീഗിന് വനിതാ സ്ഥാനാർഥി അത്യാവശ്യമില്ലാത്ത കാര്യമാണെന്ന് ലീഗിന്‍റെ പ്രധാന വോട്ട് ബാങ്കായ സമസ്തയുടെ നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു. സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാർത്ഥികളെ നിർത്തുന്നത്' നിയമസഭയിലേക്ക് അങ്ങനെ ഒരു സാഹചര്യമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്‍റെ പേരില്‍ സമസ്തക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. സമസ്ത സ്ത്രീ വിരുദ്ധ സംഘടനയാണെന്ന തരത്തിലും വലിയ പ്രചാരണങ്ങളുമുണ്ടായി. ഇതോടെയാണ് മുസ്ലിം ലീഗ് വനിതകളെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ ഒരു പങ്കുമില്ലെന്ന വിശദീകരണവുമായി സമസ്ത നേതാക്കള്‍ രംഗത്തുവരുന്ന സ്ഥിതിയും ഉണ്ടായി.
സമസ്തയുടെ പരസ്യ പ്രതികരണം വക വയ്ക്കാതെയാണ് ലീഗ് വനിതാ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നിലവിൽ എം കെ മുനീറാണ് കോഴിക്കോട് സൗത്തിലെ എംഎൽഎ. എൽ ഡി എഫിൽ ഐ എൻ എല്ലിനാണ് സീറ്റ്. എന്‍ഡിഎയില്‍ ബിഡിജെഎസിനാണ് സീറ്റ്. ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി കുല്‍സു എന്നിവരുടെ പേരുകള്‍ സ്ഥാനാർഥിത്വത്തിന് പരിഗണിക്കണമെന്ന് കാണിച്ച് വനിതാ ലീഗ് നേരത്തെ തന്നെ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.