തിരുവനന്തപുരം: നിർണായകമായ നേമം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സംവിധായകൻ മേജർ രവിയെയും പരിഗണിക്കുന്നു. നേമത്തെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി നിൽക്കെയാണ് മണ്ഡലത്തിലേക്ക് മേജർ രവിയുടെ പേരും ഉയർന്നു വന്നത്. ബിജെപി സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാൻ സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് സ്ഥാനാർത്ഥി എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ പേരാണ് അവസാന നിമിഷം വരെ ഉയർന്നു കേട്ടത്. രമേശ് ചെന്നിത്തല ഇവിടെ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഹൈക്കമാന്റാണ് ഇരുവരോടും മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഉമ്മൻചാണ്ടി മത്സരിക്കുന്നതിനെ എ ഗ്രൂപ്പ് ശക്തമായി എതിർത്തു. പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലത്തിലേക്കില്ലെന്ന് ഉമ്മൻചാണ്ടി പരസ്യമായി പ്രതികരിച്ചിരുന്നു. കെ സി വേണുഗോപാലിനേയോ, ശശിതരൂരിനേയോ മത്സരിപ്പിക്കുമെന്നു അഭ്യൂഹം ഉണ്ടായിരുന്നു. ഉമ്മൻചാണ്ടി വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് മേജർ രവിയുടെ പേര് ഉയർന്ന് വന്നത്.
ആർഎസ്എസ് സഹയാത്രികനായിരുന്ന മേജർ രവി ഒരു മാസം മുമ്പാണ് കോൺഗ്രസുമായി അടുത്തത്. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യയാത്രക്കിടെ മേജർ രവി തൃപ്പുണിത്തുറയിലെത്തി പിന്തുണ അറിയിച്ചിരുന്നു.