കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പ്രഖ്യാപിക്കും. കെ സി ജോസഫ് ഒഴികെയുള്ള എംഎൽഎമാർ വീണ്ടും മത്സരിക്കും. കെസി ജോസഫിനെ വീണ്ടും മത്സരിപ്പിക്കാനായി ഉമ്മൻചാണ്ടി കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. കെ ബാബുവിനെ വീണ്ടും തൃപ്പൂണിത്തുറയിയിൽ മത്സരിപ്പിക്കണമെന്നു ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ രണ്ട് പേരയും തഴഞ്ഞാൽ താൻ മത്സര രംഗത്ത് നിന്നും വിട്ടുനിൽക്കുമെന്ന് ഉമ്മൻചാണ്ടി ഭീഷണി മുഴക്കിയിട്ടുണ്ട്. 65 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയിലെ ഗ്രൂപ്പ് വീതംവെയ്പ്പിനെതിരെ ഹൈക്കമാന്റ് കർശന നിലപാട് എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തിൽ ലിസ്റ്റിലുണ്ടായിരുന്ന പലരും നിരാശരാകേണ്ടി വരും.
കോൺഗ്രസിൽ സീറ്റ് ഉറപ്പിച്ചവരുടെ ലിസ്റ്റ് ഇപ്രകാരമാണ്
ഉദുമ-ബാലകൃഷ്ണൻ പെരിയ
കണ്ണൂർ-സതീശൻ പാച്ചേനി
കൊയിലാണ്ടി- എൻ സുബ്രഹ്മണ്യൻ
കോഴിക്കോട് നോർത്ത്-എൻ കെ അഭിജിത്ത്
നാദാപുരം- പ്രവീൺകുമാർ
ബേപ്പൂർ-പി എം നിയാസ്
തൃശൂർ-പത്മജ വേണുഗോപാൽ
കുന്ദംകുളം- കെ ജയശങ്കർ
കായംകുളം-അരിത ബാബു
അമ്പലപ്പുഴ-എം ലിജു
കൊച്ചി-ടോണി ചമ്മിണി
കൊല്ലം ബിന്ദുകൃഷ്ണ
കരുനാഗപ്പള്ളി-സിആർ മഹേഷ്.
അതേസമയം സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ചില സ്ഥാനാർത്ഥികൾക്കെതിരെ പ്രദേശിക- ജില്ലാ തലങ്ങളിൽ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. ബേപ്പൂരിൽ നിയാസിനെ അംഗീകരിക്കില്ലെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ നിയാസ് ശ്രമിച്ചെന്ന് ഇവർ ആരോപിച്ചു. പേരാമ്പ്ര സീറ്റ് ലീഗിന് വിട്ടു കൊടുക്കുന്നതിനെതിരെയും എതിർപ്പ് ഉയർന്നിട്ടുണ്ട്.