തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എ. കെ. ബാലന്റെ ഭാര്യ ഡോ. പി. കെ. ജമീലയെ മത്സരിപ്പിക്കുന്നതിനെതിരേ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നു. ബാലനെതിരേയും ജമീലക്കെതിരേയും പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കും. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.
ഇന്ന് രാവിലെയാണ് പാലക്കാട് നഗരത്തിലെ പല പ്രദേശങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ഓഫീസ് സ്ഥിതി ചെയ്യുന്ന വിക്ടോറിയ കോളേജ് പരിസരം, മന്ത്രി എ.കെ. ബാലന്റെ വീടുള്ള പറക്കുന്നം, പ്രസ് ക്ലബ് പരിസരം എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 2001 മുതല്‍ എ. കെ. ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്‍റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നൽകുന്നതെന്നാണ് അണികള്‍ക്കിടയിലെ സംസാരം.
അതേസമയം, മന്ത്രി ബാലന്‍ തന്നെ മണ്ഡലത്തില്‍ മത്സരിക്കട്ടെയെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിലുയര്‍ന്ന ഭൂരിപക്ഷ അഭിപ്രായം. ഇത് സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടു ടേം എന്നതില്‍ ആര്‍ക്കും ഇളവു നല്‍കേണ്ടതില്ല എന്ന പിബി നിലപാട് നടപ്പാക്കാനാണ് സെക്രട്ടേറിയറ്റ് തീരുമാനം. ഡോ. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പട്ടിക ജാതി ക്ഷേമസമിതിയും രംഗത്തെത്തിയിരുന്നു. ജില്ലയില്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിട്ടും ജമീലയെ പരിഗണിക്കുന്നത് ശരിയല്ലെന്ന് അവര്‍ സിപിഐഎം നേതൃത്വത്തെ അറിയിച്ചു.