നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ. പി. സി. സി. അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും കോൺഗ്രസ് നേതാവ് വി. എം. സുധീരനും. തെരഞ്ഞെടുപ്പ് ജയിക്കലാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അഞ്ചു തവണ മത്സരിച്ചവർ ഒഴിയണമെന്ന് വി. എം. സുധീരൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ഇരുപത് വർഷമായി തുടരുന്നവർ മാറി നിൽക്കണമെന്ന് പി. സി. ചാക്കോയും ആവശ്യപ്പെട്ടു.
അതേസമയം, കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി. കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. പേരാമ്പ്രയിൽ കെസി അബുവും കൊയിലാണ്ടിയിൽ എൻ. സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ആരെങ്കിലും മത്സരിക്കും. എലത്തുർ ജനതാദളിന് നൽകാനും കോൺഗ്രസിൽ ധാരണയായി.
അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡം വേണം എന്നാവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഉമ്മന്‍ചാണ്ടി ഒഴികെ അഞ്ചുതവണ എംഎല്‍എ ആയവരെ ഒഴിവാക്കണം, രണ്ടുതവണ തിരഞ്ഞെടുപ്പില്‍ തോറ്റവരെ പരിഗണിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് വി. എം. സുധീരൻ പറഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നും തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നു.