ദിസ്പൂര്‍: അസമിൽ സജീവമായ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മുഴുകി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ട് ദിവസത്തെ പ്രചരണത്തിനായി അസമിലെത്തിയ പ്രിയങ്ക തോട്ടം തൊഴിലാളികൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സദ്ഗുരു ടീ ഗാർഡനിലെ സ്ത്രീ തൊഴിലാളികൾക്കൊപ്പം തേയില നുളളാൻ പ്രിയങ്കയെത്തിയത്.
മാര്‍ച്ച് 27ന് ആരംഭിക്കുന്ന മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചരണത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക അസമിലെത്തിയത്. പ്രദേശവാസികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു. അതിനിടെ ബിജെപിക്കെതിരെ രൂക്ഷമായി സംസാരിക്കാനും പ്രിയങ്ക മറന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിഎഎ നടപ്പാക്കുന്നതിനെക്കുറിച്ചു ബിജെപി നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അക്കാര്യം അസമിൽ പരാമർശിക്കാൻ അവർക്കു ധൈര്യമില്ലെന്നു പ്രിയങ്ക അഭിപ്രായപ്പെട്ടു.
2019ൽ സിഎഎയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുണ്ടായ അസമിൽ അഞ്ചു പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനു മുൻപു ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകും. അടുത്ത അഞ്ചു വർഷം അവ നിറവേറ്റാൻ ഒന്നും ചെയ്യുന്നില്ലെന്നും ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.