കൊച്ചി: പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ഉപഭോക്ത സിലിണ്ടറിനാണ് 25 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 96 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 826 രൂപയും വാണിജ്യ സിലിണ്ടറിന് 1604 രൂപയുമായി.
30 ദിവസത്തിനിടെ ഇത് നാലാമത്തെ തവണയാണ് വാചക വാതക വില വര്‍ധിച്ചത്. ഫെബ്രുവരി 25 ന് പാചക വാതകത്തിന് 25 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമേ ഫെബ്രുവരി 14 ന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു.
അതേസമയം, പാചക വാതകത്തിനുള്ള സബ്‌സിഡി കഴിഞ്ഞ മെയ് മുതൽ കിട്ടുന്നില്ല. പ്രതിഷേധമുയർന്നിട്ടും ആദ്യമൊന്നും അധികൃതർ പ്രതികരിച്ചില്ല. സെപ്‌തംബറിൽ വില 594 ആയി കുറഞ്ഞതോടെ സർക്കാർ വിചിത്രമായ വിശദീകരണം നൽകി. സബ്‌സിഡി സിലിൻഡറിന്റെയും സബ്‌സിഡിരഹിത സിലിൻഡറിന്റെയും വില തുല്യമായെന്നും, സബ്‌സിഡിയുടെ ആവശ്യം ഇനിയില്ലെന്നുമായിരുന്നു വാദം. പിന്നീട് സിലിൻഡറിനു 175 രൂപ വർധിച്ചെങ്കിലും സബ്‌സിഡി പുനഃസ്ഥാപിച്ചിട്ടില്ല. വില കുറഞ്ഞ അവസരം മുതലെടുത്ത് സബ്‌സിഡി എന്ന പരിപാടി തന്നെ അവസാനിപ്പിക്കുകയാണ് മോഡി സർക്കാർ ചെയ്‌തത്.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ സമയത്താണ് എൽപിജിയുടെ വിലവർദ്ധനവ്. അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവയിൽ നിന്നാണ് പാചക വാതകം ലഭിക്കുന്നത്. എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില നിർണ്ണയിക്കുന്നത് സർക്കാർ എണ്ണ കമ്പനികളാണ്, ഇത് പ്രതിമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കുയാണ് ചെയ്തുവരുന്നത്. അന്താരാഷ്ട്ര ഇന്ധന നിരക്കും യുഎസ് ഡോളർ രൂപ വിനിമയ നിരക്കും അനുസരിച്ച് വില നിശ്ചയിക്കുന്നത്.