ഡല്‍ഹി: രാജ്യത്തെ ഇന്ധന വില വർധന സാധാരണക്കാരുടെയും കർഷകരുടെയും നടുവൊടിക്കുന്നതാണെന്ന് സംയുക്ത കിസാൻ മോർച്ച. ചരിത്രത്തിലെ ഉയർന്ന ഇന്ധന വില കർഷകരുടെ വരുമാനത്തെ കാര്യമായി ബാധിച്ചതായി പറഞ്ഞ കിസാൻ മോർച്ച, കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന സമരപരിപാടികളും പ്രഖ്യാപിച്ചു.
ജില്ലാ ഭരണകൂടങ്ങൾ മുഖേന രാഷ്ട്രപതിക്ക് ഭീമ ഹർജി അയക്കുന്നത് അടക്കമുള്ള സമരപരിപാടികളാണ് പ്രഖ്യാപിച്ചത്. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കെതിരെ ബുധനാഴ്ച ജില്ലാ ആസ്ഥാനങ്ങളും താലൂക്കുകളും മുഖേന രാഷ്ട്രപതിക്ക് നിവേദനം നൽകും. തുടര്‍ച്ചയായുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരെ രാജ്യമൊന്നായി രംഗത്തിറങ്ങണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
അതേസമയം, ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമാക്കാൻ സംയുക്ത കിസാൻ മോർച്ച ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 23 ന് കർഷകർ “പഗ്ദി സാംബാൽ ദിവസ്” ആഘോഷിക്കും. ചാച്ച അജിത് സിങ്ങിന്റെയും സ്വാമി സഹജനന്ദ് സരസ്വതിയുടെയും സ്മരണയ്ക്കായി കർഷകർ അവരുടെ പ്രാദേശിക തലപ്പാവ് ധരിച്ചുകൊണ്ട് അതിർത്തികൾ ഉപരോധിക്കും.
ഫെബ്രുവരി 24 ന് ‘ദാമൻ വിരോധി ദിവാസ്’ ആഘോഷിക്കുമെന്നും കർഷർ വ്യക്തമാക്കി. ഈ ദിവസം രാഷ്ട്രപതിക്ക് കർഷകർ മെമ്മോറാണ്ടം നൽകും. ഫെബ്രുവരി 26 ന് ‘യുവ കിസാൻ ദിവസ്’ സംഘടിപ്പിക്കും. ഈ ദിവസം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കൾ ദില്ലി അതിർത്തികൾ ഉപരോധിക്കും.