ബംഗളൂരു: കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്കു നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ 15 ദിവസം കൂടുമ്പോൾ കോവിഡ് സർട്ടിഫിക്കേറ്റ് ഹാജരാക്കണം. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ചെക്ക് പോസ്റ്റുകളിൽ റജിസ്റ്റർ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്. കേരളത്തില്‍ കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിബന്ധന കര്‍ശനമായി നടപ്പിലാക്കാനുള്ള കര്‍ണാടകത്തിൻ്റെ തീരുമാനം. പുതിയ തീരുമാനം വിനോദസഞ്ചാരമേഖലയെയും കാര്യമായി ബാധിക്കും.
ശനിയാഴ്ച മുതല്‍ അതിര്‍ത്തികളിലെത്തിയ കേരളയാത്രക്കാരോട് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി പരിശോധന ഫലം ഹജരാക്കാനാണ് ആവശ്യപ്പെട്ടത്. ആന്‍റിജന്‍ പരിശോധനാ റിപ്പോര്‍ട്ട് കര്‍ണ്ണാടകം അംഗീകരിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ കര്‍ണ്ണാടക കേരളത്തില്‍ നിന്നുള്ള അതിര്‍ത്തി റോഡുകളില്‍ മണ്ണിട്ട് വഴി തടഞ്ഞത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.