ഡല്‍ഹി: സ്വകാര്യമേഖലയെ വളരാൻ അനുവദിക്കണമെന്നും സംസ്ഥാനങ്ങളും കേന്ദ്രവും അവര്‍ക്കുവേണ്ട പിന്തുണ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതി ആയോഗിന്റെ ആറാമത്തെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മൂലം തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ വേണ്ട കാര്യങ്ങളെകുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
'ആത്മനിര്‍ഭർ ഭാരത്' എന്ന ലക്ഷ്യം നേടുന്നതിന് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ അവസരങ്ങൾ നൽകേണ്ടതുണ്ട്' എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെതന്നെ കുത്തക മുതലാളികള്‍ക്കു മുന്നില്‍ അടിയറവു വയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. ചെറുകിട ഇടത്തരം സംരംഭകര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനു പകരം അദാനി അംബാനിമാര്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന ഒരാളായി പ്രധാനമന്ത്രി അധപ്പതിച്ചിരിക്കുകയാണെന്നും രാഹുല്‍ തുറന്നടിച്ചു.