തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്‌പോട് ഗോള്‍ഡ് വില 0.4ശതമാനം താഴ്ന്ന് 1769.03 നിലവാരത്തിലാണ്. ഇവര്‍ഷം മാത്രം ഇതുവരെ മൂന്നുശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്.
ദേശീയ വിപണിയിലും വില ഇടിയുകയാണ്. എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില എട്ടുമാസത്തെ താഴ്ന്നനിലാവാരമായ 46,145 രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോഡ് നിലവാരമായ 56,200ല്‍ സ്വര്‍ണവിലയെത്തിയത്.
ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1791 ഡോളറായി കുറഞ്ഞു. ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു.
കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില രണ്ടാഴ്ച മുൻപ് മുതൽ വർദ്ധിക്കാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. അഞ്ചു ദിവസം കൊണ്ട് 1320 രൂപയാണ് പവന് കുറഞ്ഞത്. ഫെബ്രുവരി 5-ന് മാത്രം പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,000ല്‍ എത്തിയിരുന്നു.