സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ന്യൂസ് ഫീഡുകൾ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്. ഉളളടക്കത്തിനു പണം നല്‍കുന്നത് സംബന്ധിച്ച് ഫേസ്ബുക്കും ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി തര്‍ക്കം നടക്കുന്നതിനിടെയാണ് ഫേസ്ബുക്ക് ന്യൂസ് ഫീഡിലെ എല്ലാ ഉളളടക്കങ്ങളും ബ്ലോക്ക് ചെയ്തത്. ചാനലുകളും, രാഷ്ട്രീയപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേരാണ് ഫേസ്ബുക്കിന്റെ നടപടിക്കെതിരെ രംഗത്തെത്തിയത്. ഔദ്യോഗിക ആരോഗ്യ പേജുകള്‍, അടിയന്തര സുരക്ഷാ മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ന്യൂസ്ഫീഡില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
ആരോഗ്യ, അടിയന്തര സേവനങ്ങളെപ്പോലും ബ്ലോക്ക് ചെയ്ത ഫേസ്ബുക്കിന്റെ നടപടി ധിക്കാരവും നിരാശാജനകവുമാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിന്റെ നടപടിയെക്കുറിച്ച് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് റോയല്‍റ്റി നല്‍കണമെന്ന നിലപാടാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരും ഫേസ്ബുക്കും തമ്മിലുളള തര്‍ക്കങ്ങള്‍ക്കു വഴിവച്ചത്. ഗൂഗിളിലും ഫേസ്ബുക്കിലും വരുന്ന വാര്‍ത്താ ലിങ്കുകളില്‍ വായനക്കാര്‍ ക്ലിക്കു ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച മാധ്യമത്തിന് ഇരുകമ്പനികളും പണം നല്‍കണമെന്നാണ് ഓസ്ട്രേലിയയുടെ ആവശ്യം.
ഗൂഗിളും ഓസ്‌ട്രേലിയയുമായുളള പ്രശ്‌നങ്ങളില്‍ 'ഓസ്‌ട്രേലിയയില്‍ ആര് എന്ത് ചെയ്യണം, ചെയ്യരുത് എന്ന് തീരുമാനിക്കാന്‍ ഇവിടെ ഒരു പാര്‍ലമെന്റുണ്ട്. അത് പാലിച്ച് ഇവിടെ നില്‍ക്കുന്നവര്‍ക്ക് നില്‍ക്കാം. അല്ലാതെ ഭീഷണിപ്പെടുത്താന്‍ നേക്കണ്ട' എന്നായിരുന്നു സ്‌കോട്ട് മോറിസണിന്റെ പ്രതികരണം. ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്ന വന്‍ കോര്‍പ്പറേറ്റുകളെ നിലക്കു നിര്‍ത്തണമെന്നും ബ്ലാക്ക് മെയില്‍ ചെയ്യുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കണമെന്നും മറ്റ് നിയമനിര്‍മാതാക്കളും ആവശ്യപ്പെട്ടിരുന്നു.