തിരുവനന്തപുരം: രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയമാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്. സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴിലാണ് തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സിൽ മ്യൂസിയം സജ്ജമാകുന്നത്. നാല് കോടി രൂപയാണ് മ്യൂസിയത്തിന്റെ നിർമ്മാണച്ചെലവ്. സർക്കാർ നോഡൽ ഏജൻസിയായ കേരളം മ്യൂസിയമാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ഒരു കോടിയിൽപ്പരം താളിയോലകളാണ് ആർക്കൈവ്സ് വകുപ്പിന്റെ ശേഖരത്തിലുള്ളത്. പഴയ വേണാട്, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയുടെ ചരിത്രം അടങ്ങിയ രേഖകളിൽ ഒറ്റ ഓലകളും താളിയോല ഗ്രന്ഥങ്ങളും ചുരുണകളും ഉൾപ്പെടുന്നു.14-ാം നൂറ്റാണ്ടു മുതൽ പഴക്കമുള്ള ഈ ചരിത്രരേഖകൾ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, പഴയ തമിഴ് പ്രാചീനലിപികളിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങളടങ്ങിയ മതിലകം രേഖകൾ, തുറമുഖത്തിലെ ചുങ്കപ്പിരിവ് സംബന്ധിച്ച തുറമുഖം രേഖകൾ, തിരുവിതാകൂർ ഹൈക്കോടതി, നെയ്യാറ്റിൻകര മുൻസിഫ് കോടതി എന്നിവിടങ്ങളിലെ രേഖകൾ, ഹജൂർ ഒഴുക് എന്ന പേരിലെ ഭൂരേഖകൾ എന്നിവ താളിയോലകളിലും തിരുവിതാംകൂർ ഗസറ്റ്, സെറ്റിൽമെന്റ് എന്നിവയുടെ പുസ്തകരൂപത്തിലുള്ള ശേഖരങ്ങളുമാണ് ആർക്കൈവ്സിലുള്ളത്. ഇതുവരെയും റീസർവേ നടക്കാത്ത പ്രദേശങ്ങളുടെയെല്ലാം ആധാരരേഖകളും ഇതിൽ ഉൾപ്പെടുന്നു.
താളിയോലകൾ പുൽത്തൈലം പുരട്ടിയാണ് കേടുവരാതെ സൂക്ഷിച്ചിട്ടുള്ളത്. താളിയോല രേഖാ മ്യൂസിയത്തിന്റെ ഉദ്ഘാടനം പുരാരേഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.