1964 ൽ ഇറങ്ങിയ ഒരു പുസ്തകം
വായിച്ചു കൊണ്ടിരുന്ന
2018 ലെ ഒരു സന്ധ്യയിലാണ്
ലൈബ്രറിയിൽ,
എലിയുടെ സാന്നിദ്ധ്യമാദ്യം അറിയുന്നത്
പിന്നെയത്
പാമ്പ്, പൂച്ച തുടങ്ങിയവയുടെ അസാന്നിദ്ധ്യത്തെ പറ്റി
നിരന്തമെന്നോണം ഓർമ്മപ്പെടുത്തി
'സുകേശൻ' എന്ന് എലിക്ക് പേരിട്ടു.
മൂന്നാമത്തെ റാക്കിലെ, ' ജൂലിയസ് ഫ്യൂച്ചിന്റെ'
ജയിൽ കുറിപ്പുകളിലത് താമസിച്ചു
സുകേശാ... ഒറ്റ വിളിയിൽ
ഗ്രാംഷിയുടെ സാംസ്കാരിക വിപ്ലവത്തിലൂടെ
പി ഗോവിന്ദപ്പിള്ളയുടെ മതവും മാർക്സിവും
തട്ടിമറിച്ചിട്ട്
മേശയിലേക്ക് ഓടിക്കയറി
കെ.ഇ, എൻ
അശോകൻ ചെരുവിൽ...
സത്യത്തിൽ ആരുടെയൊക്കയോ മുഖഛായയോ
കഥകളോ പ്രഭാഷണങ്ങളോ ഓർത്തു പോവുന്ന
ഓർമ്മകൂടുതലിന്റെ അസുഖം
ലൈബ്രറിയേന് പിടിപ്പെട്ടു.
''സുകേശനെ
വെജിറ്റേറിയനായ
ദശരഥൻ ചേട്ടന്റെ പൂച്ച പിടിച്ചു.
അങ്ങിനെയാണ്
ഇന്ന്
ലൈബ്രറി മുടക്കമായതും
പ്രിയപ്പെട്ട വായനക്കാരേ
നിങ്ങളീ അനുസ്മരണത്തിൽ പങ്കുചേരുന്നതും.
എലികൾ
സത്യത്തിൽ പാവങ്ങളാണ്.
ന്യൂ ജെൻ എലികൾ പ്ലേഗ് എന്ന് കേട്ടിട്ടുപോലുമില്ല
അത് കൊണ്ടവയെ പേടിക്കേണ്ടതില്ല
എന്ന് മാത്രമല്ല
എലികളെ വളർത്തുമൃഗമായി അംഗീകരിക്കണം''
(പോഷകമൂല്യമുള്ള ഭക്ഷണം കൊടുത്താൽ
എലികൾ പട്ടിയോളം വലുതാവും)
ലൈബ്രറിയേന്
സങ്കടത്താൽ പ്രസംഗം പൂർത്തികരിക്കാനാവാത്തതിനാലും
പൂച്ചകളുടെ ആഹ്ളാദപ്രകടനം നടക്കാനുള്ള സാധ്യതയുള്ളതിനാലും
അനുസ്മരണ യോഗത്തിന്റെ
'ലൈവ്'
അവസാനിപ്പിക്കുകയാണ്