അയൽ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി സർക്കാറുകൾ രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് അഭ്യന്തരമന്ത്രി അമിത് ഷാ എന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. അഗർത്തലയില്‍ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അമിത് ഷാ ത്രിപുരയില്‍ വന്നപ്പോള്‍ ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് പാര്‍ട്ടിയുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബിപ്ലബ് പറയുന്നത്.
'ആഭ്യന്തരമന്ത്രി നമ്മുടെ ദേശീയ പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ത്രിപുര സന്ദര്‍ശിച്ചിരുന്നു. അന്ന് നമുക്കിടയില്‍ നിന്നും ആരോ ഒരാള്‍, ബിജെപി നോർത്ത് ഈസ്റ്റ് ജനറൽ സെക്രട്ടറി അജയ് ജാംവാൾ ആണെന്ന് തോന്നുന്നു, എങ്ങിനെയാണ് ബിജെപി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരൂന്നിയത് എന്ന് അദ്ദേഹത്തോട് ചോദിച്ചു. അതിന് ഷാ നല്‍കിയ മറുപടി 'നേപ്പാളും ശ്രീലങ്കയും അവശേഷിക്കുന്നുണണ്ട്' എന്നായിരുന്നു' - ബിപ്ലബ് പറഞ്ഞു.
അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി മാറിയെന്നും, കമ്മ്യൂണിസ്റ്റുകാരെ പോലെ ലോകമെമ്പാടും ബിജെപി വിപുലീകരിക്കാന്‍ ഷായെ പോലുള്ള ഒരാള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രസ്താവനക്ക് പിന്നാലെ കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്.