കൊച്ചി: ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കൊച്ചിയില്‍ പെട്രോകെമിക്കല്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. പാര്‍ക്കിന് ആകെയുള്ള 481.79 ഏക്കറില്‍ നിന്ന് പിസിഎല്ലിന്റെ സഹകരണത്തോടെയാണ് കിൻഫ്ര പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കുന്നത്. 229 ഏക്കർ ഭൂമിയാണ് വ്യവസായ സംരംഭങ്ങൾക്കായി പെട്രോകെമിക്കൽ പാർക്കിൽ ലഭ്യമാവുക. 300 കോടി രൂപ ചിലവില്‍ ഒരുങ്ങുന്ന പാർക്ക് 30 മാസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓട്ടോമൊബൈൽ വ്യവസായങ്ങൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, പ്ലാസ്റ്റിക് ഉല്പന്നങ്ങൾ, ഫാർമ്മസ്യൂട്ടിക്കൽ ഉല്പന്നങ്ങൾ, ടെക്‌സ്‌റ്റൈൽ ഉല്പന്നങ്ങൾ സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ എന്നീ മേഖലയിലാണ് പെട്രോകെമിക്കൽ പാർക്കിൽ പ്രധാനമായും നിക്ഷേപ സാധ്യതകൾ ഉള്ളത്. സംസ്ഥാനത്തിന്റെ വ്യവസായമേഖലയിൽ വിപ്ലവം തീർക്കുന്ന കൊച്ചി-ബംഗുളൂരു വ്യവസായ ഇടനാഴി വരുന്നതോടെ പാർക്കിന് പുതിയ മാനം കൈവരുമെന്നാണ് പ്രതീക്ഷ
ദിവസത്തിൽ 12 മില്യൺ ലിറ്റർ ജലവിതരണം നടത്താനുള്ള സൗകര്യം, 11, 33 കിലോവാട്ട് വൈദ്യുതി വിതരണം, മലിനീകരണ നിയന്ത്രണ പ്ലാന്റ്, ഗെയിൽ വാതക പൈപ്പ് ലൈൻ, മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പാർക്കിൽ കിൻഫ്ര ഒരുക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റി യിൽ നിന്നും സംസ്ഥാന സർക്കാർ ഏറ്റെടുത്ത 481.79 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. നിലവിൽ 171 ഏക്കർ ഭൂമി ബി.പി.സി.എല്ലിന്റെ വികസനത്തിനായി പാട്ട വ്യവസ്ഥയിൽ അനുവദിച്ചു. 33% ഭൂമി ഹരിത ബെൽറ്റ് സ്ഥാപിക്കുന്നതിനായി നിലനിർത്തും. കേന്ദ്ര പരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി പാർക്കിന് ലഭിച്ചിട്ടുണ്ട്.