യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ 'ഹോപ് പ്രോബ്' കഴിഞ്ഞ ദിവസമാണ് വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. യുഎഇയുടെ ബഹിരാകാശ ദൗത്യത്തിനു പിറകിലെ വനിതാ പ്രാതിനിധ്യമാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്. പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതുതന്നെ ഒരു വനിതയാണ്, യു.എ.ഇ. അഡ്വാൻസ്ഡ് സയൻസ് മന്ത്രിയും മിഷൻ ഡെപ്യൂട്ടി പ്രോജക്ട് മാനേജരുമായ സാറാ ബിന്ത് യൂസിഫ് അൽ അമീരി.
ഹോപ് പ്രോബിനു പിറകില്‍ പ്രവര്‍ത്തിച്ചവരില്‍ 34 ശതമാനവും സ്ത്രീകളാണ്. മാത്രമല്ല, യുഎഇയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രസംഘത്തില്‍ 80% സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ബഹിരാകാശ യാത്രാ പദ്ധതിക്കു പിറകില്‍ പ്രവര്‍ത്തിക്കുന്ന 70 ശതമാനം പേരും സ്ത്രീകളാണ്. 'നമ്മുടെ സമൂഹത്തിൽ സ്ത്രീകൾക്ക് വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകുന്നു എന്നത് അത്യന്തം പ്രതീക്ഷാവഹമായ സൂചനയാണെന്ന് എംബിആർഎസ്‌സി ഡയറക്ടർ ജനറൽ എച്ച്ഇ യൂസഫ് ഹമദ് അൽ ഷൈബാനി പറയുന്നു.
ഒരു മത രാഷ്ട്രമായിട്ടും സ്ത്രീ ശാക്തീകരണത്തിലും വികസന പ്രക്രിയയില്‍ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലും യുഎഇ മറ്റു രാജ്യങ്ങള്‍ക്കുതന്നെ മാതൃക കാണിക്കുകയാണ്.