മുംബൈ: പോപ് ഗായിക റിഹാന കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ കേന്ദ്ര സര്‍ക്കാറിനുവേണ്ടി പ്രതികരിച്ച സിനിമാ സാംസ്കാരിക കായിക താരങ്ങള്‍ക്കെതിരെ ഇന്റലിജൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. താരങ്ങളുടെ പ്രതികരണം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണോ എന്നാണ് അന്വേഷിക്കുന്നത്. വിരാട് കോഹ്ലി, സച്ചിൻ ടെണ്ടുൽക്കർ, ലതാ മംഗേഷ്കർ, അക്ഷയ് കുമാർ, സുനിൽ ഷെട്ടി, തുടങ്ങിയവരുടെ ട്വീറ്റുകളുടെ പുറത്താണ് അന്വേഷണം നടക്കാന്‍ പോകുന്നത്.
കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ ബിജെപി സമ്മര്‍ദം ചെലുത്തിയെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സച്ചിൻ സാവന്ത് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടല്‍.
റിഹാനയുടെ ട്വീറ്റിനു പിറകെ #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ്ടാഗുകളുമായി ഇന്ത്യൻ താരങ്ങൾ ട്വിറ്ററിൽ തുടർച്ചയായി പോസ്റ്റിട്ടിരുന്നു. പലരുടേയും ട്വീറ്റുകള്‍ തമ്മില്‍ വ്യക്തമായ സാമ്യമുണ്ട്. അക്ഷയ് കുമാറിന്റെയും സൈന നെഹ്വാളിന്റെയും മോദി സർക്കാരിനെ പിന്തുണയ്ക്കുന്ന വാക്കുകൾ സമാനമാണ്. എല്ലാ സെലിബ്രിറ്റികളും ഉപയോഗിച്ചിരിക്കുന്ന ഹാഷ്ടാഗുകളും ഒന്നാണ്. ട്വീറ്റിന്റെ സമയം, രീതി എന്നിവയെല്ലാം കണക്കിലെടുത്താൽ ഇത് മോദി സർക്കാരിന്റെ സമ്മർദ്ദപ്രകാരം നടന്നതാണെന്ന് അനുമാനിക്കാം എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.