ഡൽഹി: ഡൽഹിയിയിലെ തിക്രി അതിർത്തിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ജിൻഡ് സ്വദേശി കരംവീർ സിംഗാണ് ജീവനൊടുക്കിയത്. 52 വയസുള്ള ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് ഉത്തരവാദി കേന്ദ്രസർക്കാറാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. കർഷക നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരണമെന്നും കുറിപ്പിലുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മാർട്ടം ചെയ്തു.
കർഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്യുന്ന ഏഴാമത്തെ കർഷകനാണ് കരംവീർ സിംഗ്. ഡൽഹി അതിർത്തികളിൽ 74 ദിവസമായി കർഷകർ പ്രക്ഷോഭത്തിലാണ്.
അതേസമയം ജനുവരി 26 ലെ അക്രമവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ രണ്ട് കർഷക സംഘടനൾക്കെതിരെ സംയുക്ത കർഷക മോർച്ച നടപടിയെടുത്തു. പൊലീസുമായുണ്ടാക്കിയ ധാരണ മറികടന്ന് ഡൽഹിയിലേക്ക് ഈ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു.