കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ദേശീയ പാത ഉപരോധത്തെ നേരിടാൻ കേന്ദ്രസർക്കാർ വൻ സന്നാഹങ്ങൾ ഏർപ്പെടുത്തി. വഴിതടയൽ നേരിടാൻ അരക്ഷത്തോളം അർദ്ധ സൈനീകവിഭാഗങ്ങളെ വിന്യസിച്ചു. ഡൽഹി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ് അവരെ വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷം അരങ്ങേറിയ ഡൽഹി നഗരത്തിലെ ഐടിഒ, ചെങ്കോട്ട എന്നിവിടങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കി.
ഡൽഹിയിലെ പത്ത് മെട്രോ സ്റ്റേഷനുകൾ അടച്ചു. അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചിട്ടുണ്ട്. കർഷകരുടെ പ്രതിഷേധ കേന്ദ്രമായ സിംഗുവിലേക്ക് ആരെയും കടത്തിവിടുന്നില്ല. ബാരിക്കേഡുകളും മുള്ളുവേലികളും തീർത്ത് പ്രദേശം അടിച്ചിരിക്കുകയാണ്. ഡൽഹിയിലേക്ക് സമരം വ്യാപിപ്പിക്കില്ലെന്ന് കർഷക നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളെയും വഴിതടയൽ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വഴിതടയൽ സമരം സമാധാനപരമായിരിക്കണമെന്നും അക്രമങ്ങൾക്ക് മുതിരരുതെന്നും കർഷക നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഉച്ചക്ക് 12 മണിമുതൽ 3 മണിവരെയാണ് കർഷകരുടെ റോഡ് ഉപരോധസമരം. ദേശീയ പാതകൾ ഉപരോധിക്കുന്നതിനാൽ വാഹന ഗതാഗതം തടസപ്പെട്ടും. കേരളത്തിൽ വഴിതടയൽ സമരം ഉണ്ടാവില്ല. കർഷക നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
അതേസമയം കർഷകരുടെ രാജ്യവ്യാപകമായി റോഡ് ഉപരോധത്തെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. കർഷകരുടെ റോഡ് ഉപരോധം രാജ്യ താൽപര്യത്തിനായാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കാർഷിക നിയമങ്ങൾ കർഷകർക്ക് മാത്രമല്ല രാജ്യത്തിന് തന്നെ അപകടമാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.