സിംഗു അതിർത്തിയിലെ സംഘർഷത്തിന്റെ പേരിൽ കർഷകരെ പൊലീസ് അറസ്റ്റു ചെയ്തു. ആകെ 44 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ആക്രമണത്തിന് ഇരയായ കർഷകരും ഉൾപ്പെടും. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അലിപൂർ എസ്എച്ചഒയെ ആക്രമിച്ച 22 കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി പൊലീസാണ് കർഷകരെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ട ആക്രമണത്തിന്റെ പേരിൽ നാട്ടുകാരെന്ന വ്യാജേനെയെത്തിയ ചിലരാണ് കർഷകരെ ആക്രമിച്ചത്.
സമരം നടത്തുന്നത് കർഷകരല്ല തീവ്രവാദികളാണെന്ന് ആരോപിച്ചാണ് ഇവർ ആക്രമണം നടത്തിയത്. കർഷക സമരം നടക്കുന്ന സ്ഥലത്തേക്ക് ബാരിക്കേഡ് മറികടന്നാണ് അക്രമികൾ എത്തിയത്. തുടർന്ന് കർഷകരും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷമാണ് ഉണ്ടായത്. അക്രമികൾ കർഷകരുടെ ടെന്റുകൾ തകർത്തു. പ്രദേശത്ത് തമ്പടിച്ചിരുന്ന പൊലീസ് ഇരുകൂട്ടരെയും നേരിട്ടു. ലാത്തിച്ചാർജ് ചെയ്തും കണ്ണീർ വാതകം പ്രയോഗിച്ചും ഇരുകൂട്ടരേയും തിരിച്ചയച്ചു. പൊലീസിന്റെ പിന്തുണയോടെ സംഘപരിവാറുകാരാണ് കർഷകരെ ആക്രമിച്ചതെന്ന് സംയുക്ത കർഷക മോർച്ച ആരോപിച്ചിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം സിംഗുവിലേതിന് സമാനമായി സംഘപരിവാർ സംഘടനകൾ തിക്രി, ഗാസിപൂർ അതിർത്തികളിലും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബിലെ ഓരോവീട്ടിൽ നിന്നും ഒരാൾ കർഷക സമരത്തിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കർഷകർ സമര കേന്ദ്രങ്ങളിൽ എത്തുന്നത് തടയാൻ കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിച്ചുതുടങ്ങി. ഗാസിപൂർ അതിർത്തിയിലേക്കുള്ള വഴികളാണ് അടക്കുന്നത്. ഇടവഴികൾ ഉൾപ്പെടെ ബാരിക്കേഡ് വെച്ച് അടക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.