സിംഗു അതിർത്തിയിൽ കർഷകരെ ആക്രമിച്ച് പ്രകോപിപ്പിക്കാനുള്ള തിരക്കഥ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റേതും അമിത് ഷായുടേതുമാണെന്ന് സിപിഎം. കർഷക പ്രതിഷേധത്തിനെതിരായി സംഘപരിവാർ ആസൂത്രണത്തിൻ്റെ ഭാഗമായുണ്ടായ സംഘടിത ആക്രമണങ്ങളെ സിപിഎം അപലപിച്ചു. അക്രമമുണ്ടായ സാഹചര്യത്തിൽ വലിയ തോതിൽ അണിനിരക്കാനുള്ള കർഷകരുടെ തീരുമാനത്തെ പിന്തുണക്കുമെന്നും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കാർഷിക നിയമത്തിനെതിരെ സിംഗുവിൽ സമരം നടത്തുന്ന കർഷകരെ ഒരു വിഭാഗം ആളുകൾ ഉച്ചക്ക് ശേഷമാണ് ആക്രമിച്ചത്. സമരം നടത്തുന്നത് കർഷകരല്ല തീവ്രവാദികളാണെന്ന് ആരോപിച്ചാണ് ഇവർ ആക്രമണം നടത്തിയത്. കർഷക സമരം നടക്കുന്ന സ്ഥലത്തേക്ക് ബാരിക്കേഡ് മറികടന്നാണ് അക്രമികൾ എത്തിയത്. തുടർന്ന് കർഷകരും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷമാണ് ഉണ്ടായത്. അക്രമികൾ കർഷകരുടെ ടെന്റുകൾ തകർത്തു. പ്രദേശത്ത് തമ്പടിച്ചിരുന്ന പൊലീസ് ഇരുകൂട്ടരെയും നേരിട്ടു. ലാത്തിച്ചാർജ് ചെയ്തും കണ്ണീർ വാതകം പ്രയോഗിച്ചും ഇരുകൂട്ടരേയും തിരിച്ചയച്ചു. കർഷകരെയും അക്രമികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാധ്യമങ്ങളോട് ഈ പ്രദേശത്ത് നിന്ന് മാറിപ്പോകാൻ പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗു സമരകേന്ദ്രത്തിലെ ദൃശ്യങ്ങൾ പകർത്തുന്നത് പൊലീസ് തടഞ്ഞു. കർഷകർ പ്രദേശത്ത് പൊലീസിനെതിരെ പ്രതിഷേധിച്ചു. പൊലീസിന്റെ ഒത്താശയോടെയാണ് അക്രമികൾ സമരകേന്ദ്രത്തിലേക്ക് എത്തിയതെന്ന് കർഷകർ ആരോപിച്ചു.