കോഴിക്കോട്: പാണ്ടിക്കാട്ട് യൂത്ത് ലീഗ് പ്രവർത്തകൻ ഷമീർ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ പി. കെ. ഫിറോസ്. ഭരണത്തിന്റെ തണലിൽ ഇത് രണ്ടാമത്തെ കൊലപാതകമാണ് മലപ്പുറം ജില്ലയിൽ മാത്രം സി.പി.എം നടത്തുന്നത്. 'കണ്ണൂർ മോഡൽ' അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് സി.പി.എം ശ്രമം- ഫിറോസ് ആരോപിച്ചു.
അതേസമയം, കൊലപാതകം രാഷ്ട്രീയകൊലപാതകമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി യു. അബ്ദുല്‍ കരീം പറഞ്ഞു. 'തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ളാദ പ്രകടനത്തിനിടെ ഉണ്ടായ തർക്കം കുടുംബങ്ങൾ തമ്മിലുളള പ്രശ്നമായി മാറുകയായിരുന്നു. ഈ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷമീർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പങ്കെടുത്തത് മുഴുവൻ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊലപാതകം ആസൂത്രിമാണോ അല്ലേ എന്നും രാഷ്ട്രീയ കൊലപാതകമാണോ എന്നും ഇപ്പോള്‍ പറയാനാകില്ല' - അദ്ദേഹം വ്യക്തമാക്കി.
പക്ഷെ, കൊലപാതകത്തിനു കാരണം രാഷ്ട്രീയമാണെന്ന നിലപാടിലാണ് യു.ഡി.എഫ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചിന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പി. കെ. ഫിറോസ് വ്യക്തമാക്കി.